ന്യൂഡല്‍ഹി: ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്‍) പോരാട്ടത്തിന്റെ സംപ്രേഷണ അവകാശം ഫാന്‍കോഡ് ആപ്പിന്. 8.62 കോടി രൂപയ്ക്കാണ് ഫാന്‍ കോഡ് ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഫാന്‍ കോഡിനു ടെലിവിഷന്‍ ചാനല്‍ ഇല്ലാത്തതിനാല്‍ സോണി സ്‌പോര്‍ട്‌സ് വഴിയായിരിക്കും ടെലിവിഷന്‍ സംപ്രേഷണം.
ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തത് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള വയോ കോം 18 ആണ്. ഇത്തവണ ജിയോ ഹോട്‌സ്റ്റാര്‍ 5 കോടി രൂപയുടെ ടെന്‍ഡറാണ് സമര്‍പ്പിച്ചത്. ഇതു മറികടന്നാണ് ഫാന്‍കോഡ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 7 കമ്പനികളാണ് ഐഎസ്എല്‍ പുതിയ സീസണ്‍ സംപ്രേഷണാവകാശത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചത്.
ബിഡ് സമര്‍പ്പിക്കാന്‍ ഫെബ്രുവരി 1 ഞായറാഴ്ച വരെ എഐഎഫ്എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായി ജിയോ സ്റ്റാര്‍ ബിഡ് സമര്‍പ്പിച്ചത്.
കൊല്‍ക്കത്ത ആസ്ഥാനമായ ആനന്ദബസാര്‍ പത്രിക (എബിപി) ഗ്രൂപ്പ്, ഫാന്‍കോഡ്, ജിയോസ്റ്റാര്‍, കെപിഎസ് സ്റ്റുഡിയോസ് എന്നിവരാണ് സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ ഇതുവരെ എഐഎഫ്എഫ് പ്രസിദ്ധീകരിച്ചിട്ടില്ല.
ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷന്‍ മീറ്റിങില്‍ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സര്‍ക്കിള്‍സ് എന്നിവര്‍ ബിഡ് സമര്‍പ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അതിന് വഴങ്ങിയില്ല.
ഇത്തവണ കരാര്‍ സ്വന്തമാക്കുന്നവര്‍ക്ക് ലൈവ് ടെലിവിഷന്‍ സംപ്രേഷണം, ഡിജിറ്റല്‍-ഒടിടി സ്ട്രീമിംഗ്, മൊബൈല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സമഗ്രമായ പാക്കേജാണ് എഐഎഫ്എഫ് വാഗ്ദാനം ചെയ്തിരുന്നത്. ഈ മാസം 14ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates