ഫ്രഞ്ച് ഓപ്പൺ കിരീടവുമായി ജോക്കോവിച്/ എഎഫ്പി 
Sports

'23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, അവിശ്വസനീയ അനുഭവം!'- ചരിത്ര നേട്ടത്തില്‍ ജോക്കോവിച്

തന്റെ റെക്കോര്‍ഡ് മറികടന്ന ജോക്കോയുടെ നേട്ടത്തെ മത്സരം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ തന്നെ റാഫേല്‍ നദാലും അഭിനന്ദിച്ചു. അവിശ്വസനീയം എന്ന വാക്കു തന്നെയായിരുന്നു നദാലും പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ടെന്നീസിലെ രാജ സിംഹാസനത്തില്‍ ഒറ്റയ്ക്ക് ഇരിപ്പുറപ്പിച്ച് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്. ആധുനിക ടെന്നീസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരമെന്ന അനുപമ റെക്കോര്‍ഡ് സ്ഥാപിച്ച് ജോക്കോ റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ തലയുയര്‍ത്തി നിന്നു. 

സ്പാനിഷ് ഇതിഹാസവും ഫ്രഞ്ച് ഓപ്പണിലെ എക്കാലത്തേയും മികച്ച താരവുമായ റാഫേല്‍ നദാലിന്റെ 22 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമെന്ന റെക്കോര്‍ഡിനൊപ്പമായിരുന്നു ജോക്കോ. നദാലിന്റെ അഭാവത്തില്‍ ഫൈനലില്‍ നോര്‍വെ താരം കാസ്പര്‍ റൂഡിന്റെ വെല്ലുവിളി അനായാസം മറികടന്നാണ് 36കാരന്‍ ടെന്നീസിന്റെ ആധുനിക ചരിത്രത്തിലെ ഒരു അനുപമ അധ്യായത്തില്‍ തന്റെ മാത്രം പേര് എഴുതി ചേര്‍ത്തത്. 

അവിശ്വസനീയ അനുഭവം എന്നായിരുന്നു 23ാം ഗ്രാന്‍ഡ് സ്ലാം നേട്ടത്തെ ജോക്കോ വിശേഷിപ്പിച്ചത്. തന്റെ റെക്കോര്‍ഡ് മറികടന്ന ജോക്കോയുടെ നേട്ടത്തെ മത്സരം കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ തന്നെ റാഫേല്‍ നദാലും അഭിനന്ദിച്ചു. അവിശ്വസനീയം എന്ന വാക്കു തന്നെയായിരുന്നു നദാലും പറഞ്ഞത്. 

'അവിശ്വസനീയ അനുഭവമാണ് 23 കിരീടങ്ങള്‍ എന്നത്. അവിശ്വസനീയമായ നേട്ടങ്ങളുമായി ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. അനുഗ്രഹിക്കപ്പെട്ടവനാണ്.' 

'കരിയറില്‍ ഞാന്‍ ഏറ്റവും അധികം പ്രയാസപ്പെട്ട് നേടിയ കിരീടമാണിത്. ഞാന്‍ വളരെയധികം വികാരധീനനാണ്'- കിരീട നേട്ടത്തിന് പിന്നാലെ ജോക്കോ പ്രതികരിച്ചു. 

23ാം കിരീട നേട്ടത്തിനൊപ്പം മറ്റു ചില നാഴികക്കല്ലുകളും താരം പിന്നിട്ടു. ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ ഒരു കിരീടം മൂന്നോ അധിലധികമോ നേടുന്ന ടെന്നീസ് ചരിത്രത്തിലെ ആദ്യ പുരുഷ താരമായി ജോക്കോ മാറി. ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ ജോക്കോ മൂന്ന് തവണ നേടി. പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഏഴ് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ എന്നിവയാണ് സെര്‍ബിയന്‍ ഇതിഹാസത്തിന്റെ നേട്ടങ്ങള്‍. 

മറ്റു ചില നേട്ടങ്ങളുടെ വക്കിലും ജോക്കോ നില്‍ക്കുന്നു. നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒറ്റ വര്‍ഷം നേടി കലണ്ടര്‍ സ്ലാം തികക്കാനുള്ള അവസരവും ഈ വര്‍ഷം ജോക്കോയ്ക്കുണ്ട്. 2023ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ജോക്കോ സ്വന്തമാക്കിയിരുന്നു.

23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി സെറീന വില്ല്യംസിനൊപ്പമാണ് നിലവില്‍ ജോക്കോ. വനിതാ ടെന്നീസില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്ള ഏക താരം ഓസ്‌ട്രേലിയന്‍ ഇതിഹാസ മാര്‍ഗരറ്റ് കോര്‍ട്ടാണ്. അടുത്ത മാസം നടക്കുന്ന വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ കിരീടം നേടിയാല്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പം ജോക്കോയും ഇടംപിടിക്കും. അതിനു ശേഷം നടക്കുന്ന യുഎസ് ഓപ്പണ്‍ കൂടി നേടിയാല്‍ കലണ്ടര്‍ സ്ലാമും ചരിത്രത്തില്‍ ആദ്യമായി 25 ഗ്രാന്‍ഡ് സ്ലാമെന്ന മാജിക്കല്‍ നമ്പറും ജോക്കോയ്ക്ക് സ്വന്തമാകും. കാത്തിരിക്കാം...

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT