മിലാൻ: ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മിലാനിൽ വച്ചാണ് അന്ത്യം. 1980, 90കളിലെ ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ കാലത്തെ പ്രതിനിധികളിൽ ഒരാൾ കൂടിയാണ് വിട പറഞ്ഞ ബറേസി.
1982ൽ സ്പെയിനിൽ അരങ്ങേറിയ ലോകകപ്പിൽ സുവർ കിരീടം നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994ലെ യുഎസ്എ ലോകകപ്പിൽ ഇറ്റലി ഫൈനലിലേക്ക് കടന്നപ്പോൾ ടീം ക്യാപ്റ്റനും ബറേസിയായിരുന്നു. ഇറ്റാലി ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധക്കോട്ട കാത്തു.
എസി മിലാന്റെ ഇതിഹാസം താരമായ ബറേസി പ്രൊഫഷണൽ കരിയറിൽ ഒറ്റ ക്ലബിനു വേണ്ടി മാത്രം കളിച്ച വൺ ക്ലബ് മാൻ എന്ന വിശേഷണത്തിനും അർഹനായിരുന്നു. 1977 മുതൽ 1997 വരെ നീണ്ട ഐതിഹാസിക ക്ലബ് കരിയാറാണ് അദ്ദേഹത്തിന്റേത്. എസി മിലാൻ രണ്ട് തവണ രണ്ടാം ഡിവിഷനിലേക്ക് (സീരി ബി) തരംതാഴ്ത്തപ്പെട്ടപ്പോഴും അദ്ദേഹം ക്ലബ് വിടാതെ ടീമിനോടു വിശ്വസ്തത പുലർത്തിയ അദ്ദേഹം ടീമിനെ സീരി എയിലേക്ക് തിരികെ എത്തിക്കാനും കഠിനാധ്വാനം ചെയ്തു. 15 സീസണുകളിൽ എസി മിലാൻ നായകനും ബറേസിയായിരുന്നു.
കളിക്കളത്തിലെ അസാധാരണമായ ശാന്തത, കൃത്യതയാർന്ന ടാക്കിളുകൾ, ലിബറോ പൊസിഷനിലെ തനതായ ശൈലി എന്നിവ കൊണ്ട് പ്രതിരോധ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ബറേസി. കളിയുടെ ഗതി കൃത്യമായി വായിച്ചെടുക്കാൻ അസാധാരണ മികവുണ്ടായിരുന്ന അദ്ദേഹം പ്രതിരോധത്തിനൊപ്പം പലപ്പോഴും ടീമിന്റെ ആക്രമണങ്ങൾക്കും തുടക്കമിട്ട അദ്ദേഹം സ്വീപ്പർ റോളിൽ പുതു തരംഗം തന്നെ അക്കാലത്ത് സൃഷ്ടിച്ചു.
അര്‍ജന്‍റീന ഇതിഹാസമായ ഡീഗോ മറഡോണ പോലും താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ, മികച്ച ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു. മറഡോണ നാപ്പോളിയ്ക്കായി കളിച്ച കാലത്ത് ഇരുവരും തമ്മിലുള്ള പോരാട്ടങ്ങൾ ആരാധകർക്ക് സമ്മാനിച്ചത് അസാധാരണ ആവേശമായിരുന്നു. പൗളോ മൾഡീനി, അലസാൻഡ്രോ കോസ്റ്റാകുർട്ട, മൗറോ ടസോട്ടി എന്നിവർ ഉൾപ്പെട്ട വിഖ്യാതമായ മിലാൻ പ്രതിരോധ കോട്ടയെ നയിച്ചതും ബറേസിയാണ്. പരിശീലകൻ ഫാബിയോ കപ്പല്ലോയുടെ കീഴിൽ സീരി എയിൽ 58 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി ദി ഇൻവിൻസിബിൾസ് എന്ന പേര് മിലാൻ സ്വന്തമാക്കിയതിനു പിന്നിൽ ഈ പ്രതിരോധ നിരയുടെ പങ്ക് വലുതാണ്.
1999ൽ എ സി മിലാന്‍റെ 'നൂറ്റാണ്ടിലെ താരം' ആയി ബറേസി തിരഞ്ഞെടുക്കപ്പെട്ടു. ബറേസിയോടുള്ള ആദരസൂചകമായി എസി മിലാൻ അവരുടെ '6ാം നമ്പർ' ജേഴ്സി എന്നെന്നേക്കുമായി പിൻവലിച്ചിരുന്നു. ഈ ആദരം ലഭിച്ച ആദ്യ എസി മിലാൻ താരം കൂടിയാണ് ബറേസി. എസി മിലാനൊപ്പം 6 സീരീ എ കിരീടങ്ങളും, 3 യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളും ബറേസി സ്വന്തമാക്കി. ബറേസിയുടെ വിയോഗത്തിൽ ആഗോള ഫുട്ബോൾ ലോകവും എസി മിലാൻ ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates