മയാമി: പിതാവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി. പിതാവും മനേജരുമായിരുന്ന ഹോര്‍ഹെ മെസിയുടെ വിയോഗമേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ തന്റെ കരിയര്‍ തുടരുന്ന കാര്യത്തില്‍ ആശങ്ക പങ്കുവച്ചതിന് പിന്നാലെയാണ് കളത്തില്‍ തിരികെയെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മെസി മയാമിക്കായി കളത്തിലിറങ്ങി.
മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മയാമി പരാജയപ്പെട്ടു. മെസിയെ വലിയ കരഘോഷത്തോടെയാണ് ആളുകള്‍ വരവേറ്റത്. പിതാവിന്റെ വിയോഗ ശേഷമുള്ള മെസിയുടെ ആദ്യമത്സരമായിരുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വദേശമായ റൊസാരിയോയില്‍വച്ച് ഓഗസ്റ്റ് എട്ടിനായിരുന്നു ഹോര്‍ഹെ മെസിയുടെ അന്ത്യം.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് മയാമി ക്യാപ്റ്റന്‍ മെസിക്ക് കളിയില്‍ നിന്ന് അവധി നല്‍കിയിരുന്നു. കളിക്കളത്തില്‍ നിന്ന് മെസി നീണ്ട അവധിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവനായി മെസി കളിക്കുകയും ചെയ്തു.
മെസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
അച്ഛാ, എന്നോടൊപ്പം താങ്കൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി അച്ഛനെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. താങ്കൾ ഏറെ വേദന അനുഭവിച്ചിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല” ഒരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ ആസ്വദിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ കളിക്കണമെന്ന് താങ്കള്‍ അത്രയധികം ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് നിങ്ങളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഒരു ടൂര്‍ണമെന്റില്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടാകാത്തത് ഇതാദ്യമായിരുന്നു.
ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാന്‍ കാത്തിരുന്നു. സാഹചര്യം വളരെ മോശമാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എങ്കിലും, ഞാന്‍ കളിയില്‍ എത്രത്തോളം മുന്നോട്ട് പോകുന്നുവോ അത്രയും സമയം നിങ്ങള്‍ക്ക് മത്സരം കാണാന്‍ ലഭിക്കുമെന്ന് ഞാന്‍ കരുതി. നമ്മള്‍ ഫൈനലില്‍ എത്തിയെങ്കിലും താങ്കള്‍ക്ക് അവിടെ ഉണ്ടാകാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിച്ചെത്തിയപ്പോള്‍, പെനല്‍റ്റി ഷൂട്ടൗട്ടില്‍ നമ്മള്‍ ഫൈനല്‍ തോറ്റു എന്നാണ് താങ്കള്‍ കരുതിയത്. നമുക്ക് സംഭവിച്ച ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ക്കൊന്നും ആസ്വദിക്കാന്‍ പറ്റിയില്ല.
“അച്ഛനില്ലാതെ ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല. ഫുട്ബോളിൽ തുടരണമോ എന്നതിനെക്കുറിച്ചുപോലും ഇപ്പോൾ എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്.അവസാനത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് താങ്കള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കാന്‍ കഴിയാതിരുന്നത്? എങ്കില്‍ നമുക്ക് ഒരുമിച്ച് ആ ഫിനിഷിങ് ലൈനിലേക്ക് എത്താമായിരുന്നില്ലേ?.
താങ്കള്‍ എനിക്ക് അച്ഛനും സുഹൃത്തും ഒക്കെയായിരുന്നു. ഓരോ നിമിഷത്തിലും താങ്കള്‍ എനിക്ക് എന്തായിരിക്കണമോ അങ്ങനെ തന്നെയായിരുന്നു, ഒന്നിനും താങ്കള്‍ക്ക് തെറ്റുപറ്റിയിട്ടില്ല. ചില കുറ്റപ്പെടുത്തലുകള്‍ക്കോ വഴക്കുകള്‍ക്കോ അപ്പുറം താങ്കള്‍ പറഞ്ഞതായിരുന്നു എപ്പോഴും ശരി. ഒടുവില്‍ കാര്യങ്ങളെല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്. ഞാന്‍ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും, എങ്കിലും താങ്കള്‍ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകും; പ്രത്യേകിച്ചും എന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍, കാരണം താങ്കള്‍ എന്നെ എങ്ങനെയാണോ പഠിപ്പിച്ചതും വളര്‍ത്തിയതും അതുപോലെ തന്നെയാണ് ഞാന്‍ അവരെയും വളര്‍ത്തുന്നത്. സമാധാനമായി വിശ്രമിക്കൂ, ഇവിടെ ചെയ്തതുപോലെ മുകളില്‍ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കൂ. എല്ലാത്തിനും നന്ദി. ഐ ലവ് യു,