ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു തുടരെ നാലാം പോരാട്ടത്തിലും സമനില. ബേണ്‍ലിയാണ് നിലവിലെ ചാംപ്യന്‍മാരെ ഇത്തവണ സമനിലയില്‍ കുരുക്കിയത്. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്‌സണലിലെ നോട്ടിങ്ഹാം ഫോറസ്റ്റും സമനിലയില്‍ പിടിച്ചു. ഗോളില്ലാ സമനിലയിലാണ് ആഴ്‌സണല്‍ കുരുങ്ങിയത്.
തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കും രണ്ട് തോല്‍വികള്‍ക്കും ശേഷം ചെല്‍സി വിജയ വഴിയില്‍ തിരിച്ചെത്തി. ക്രിസ്റ്റല്‍ പാലസിനെ സണ്ടര്‍ലാന്‍ഡും ടോട്ടനം ഹോട്‌സ്പറിനെ വെസ്റ്റ് ഹാം യുനൈറ്റഡും പരാജയപ്പെടുത്തി.
കളിയുടെ 42ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിയറ്റ്‌സിലൂടെ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നില്‍ കടന്നിരുന്നു. എന്നാല്‍ 65ാം മിനിറ്റില്‍ മാര്‍ക്കസ് എഡ്വേര്‍ഡ്‌സിലൂടെ ബേണ്‍ലി സമനില പിടിക്കുകയായിരുന്നു. പെനാൽറ്റി കിട്ടിയിട്ടും ലിവർപൂളിനു അതു ഗോളാക്കാനും സാധിച്ചില്ല. സബോസ്ലായ് പെനാൽറ്റി നഷ്ടപ്പെടുത്തിയത് റെഡ്സിനു തിരിച്ചടിയായി.
ആഴ്‌സണലിനെ പ്രതിരോധ പൂട്ടിട്ട് നോട്ടിങ്ഹാം ഫോറസ്റ്റ് കുരുക്കുകയായിരുന്നു. കടുത്ത ആക്രമണം നടത്തിയിട്ടും നോട്ടിങ്ഹാം പ്രതിരോധം കടുകട്ടിയായി നിന്നതോടെ ഗണ്ണേഴ്‌സ് ഹതാശരായി. സമനില പോയിന്റ് നിലയില്‍ ആഴ്‌സണലിനു വലിയ തിരിച്ചടി നല്‍കുന്നില്ലെങ്കിലും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 9 ആക്കി ഉയര്‍ത്താനുള്ള അവസരം നഷ്ടമായി. നിലവില്‍ ആഴ്‌സണലിനു 50 പോയിന്റും മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 43 പോയിന്റും. മൂന്നാമതുള്ള ആസ്റ്റണ്‍ വില്ല ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് 46 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറാം. ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറയ്ക്കാനും സാധ്യത വന്നു. എവര്‍ട്ടനുമായാണ് ആസ്റ്റണ്‍ വില്ല ഇന്ന് പോരിനിറങ്ങുന്നത്.
എന്‍സോ മരെസ്‌ക്കയുടെ പുറത്തു പോകലും പരിശീലക മാറ്റവും തുടരെയുള്ള നിരാശപ്പെടുത്തുന്ന ഫലങ്ങള്‍ക്കുമൊടുവിലാണ് ചെല്‍സി പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തിയത്. ബ്രെന്‍ഡ്‌ഫോര്‍ഡിനെ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. 26ാം മിനിറ്റില്‍ ജാവോ പെഡ്രോയും 76ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് കോള്‍ പാമറും ചെല്‍സിക്കായി വല ചലിപ്പിച്ചു.
സണ്ടര്‍ലന്‍ലാന്‍ഡ്- ക്രിസ്റ്റല്‍ പാലസിനെ 2-1നും വെസ്റ്റ് ഹാം ടോട്ടനത്തെ 1-2നും വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡ് 1-0ത്തിനു ഫുള്‍ഹാമിനെ പരാജയപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates