

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ തുടരെ രണ്ടാം ജയവുമായി ഇന്ത്യന്‍ കൗമാരപ്പട. മഴ കാര്യമായി കളിച്ചിട്ടും ഇത്തവണയും ജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു. ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമമനുസരിച്ച് 18 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.4 ഓവറില്‍ 238 റണ്‍സിനു ഓള്‍ ഔട്ടായി. മഴയെ തുടര്‍ന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 29 ഓവറില്‍ 165 റണ്‍സായിരുന്നു അവര്‍ക്ക് ലക്ഷ്യം. 28.3 ഓവറില്‍ ബംഗ്ലാ ബൗളിങിനെ ഇന്ത്യ 146 റണ്‍സില്‍ ഒതുക്കി ത്രില്ലര്‍ ജയം പിടിക്കുകയായിരുന്നു.
4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ വിഹാന്‍ മല്‍ഹോത്രയുടെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ വിഹാന്റെ മാജിക്ക് സ്പെല്ലാണ് ത്രില്ലർ തിരിച്ചു വരവാക്കി മാറ്റിയത്. ഖിലാന്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ദീപേഷ് ദേവേന്ദ്രന്‍, ആദ്യ കളിയിലെ ഹീറോ ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ അസിസുല്‍ ഹകിം അര്‍ധ സെഞ്ച്വറിയുമായി പൊരുതി. താരം 51 റണ്‍സെടുത്തു. റിഫറ്റ് ബെഗ് 37 റണ്‍സും എടുത്തു. 15 വീതം റണ്‍സെടുത്ത കലാം സിദ്ദിഖി, റിസാന്‍ ഹസന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മധ്യനിരയും വാലറ്റവും സമ്പൂര്‍ണമായി തകര്‍ത്താണ് ഇന്ത്യ കത്തിക്കയറിയത്.
നേരത്തെ ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്കു തിരിച്ചടിയേറ്റു. 12 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. 53 റണ്‍സില്‍ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു.
പിന്നീട് നാലാം വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയെ കര കയറ്റിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 115 വരെ എത്തിച്ചു. സ്‌കോര്‍ 115ല്‍ നില്‍ക്കെ വൈഭവ് പുറത്തായി. അപ്പോഴും ഒരറ്റത്ത് അഭിഗ്യാന്‍ പൊരുതി നിന്നെങ്കിലും മറ്റാരും കാര്യമായി പിന്തുണച്ചില്ല.
അഭിഗ്യാന്‍ കുണ്ടു 4 ഫോറും 3 സിക്‌സും സഹിതം 80 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വൈഭവ് 67 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 72 റണ്‍സെടുത്തു. കനിഷ്‌ക് ചൗഹാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 28 റണ്‍സ് കണ്ടെത്തി.
അവസാന വിക്കറ്റില്‍ കൂറ്റന്‍ അടികളുമായി കളം വാണ ദീപേഷ് ദേവേന്ദ്രനാണ് സ്‌കോര്‍ 238ല്‍ എത്തിച്ചത്. താരം 6 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം തൂക്കി.
ബംഗ്ലാദേശിനായി അല്‍ ഫഹദ് 5 വിക്കറ്റെടുത്തു. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍, അസിസുല്‍ ഹകിം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates