സൂറിക്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കെതിരായ എതിർപ്പുകൾ ശക്തമാകുന്നു. ഇൻഫന്റീനോക്കെതിരേ പോർച്ചുഗൽ ഇതിഹാസ താരവും ബാലൺ ദ്യോർ ജേതാവുമായ ലൂയി ഫിഗോയും രംഗത്തെത്തി. ഫിഫയിലേക്ക് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ഇൻഫാന്റിനോയുടെ നീക്കം ആർത്തിപൂണ്ടതും സ്വാർഥതയും കള്ളവും നിറഞ്ഞതുമാണ്. ഫിഫ പ്രസിഡന്റ് സ്ഥാനം ഇൻഫന്റീനോ രാജിവെക്കണമെന്നും പോർച്ചുഗൽ മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ യൂണിയൻ (യുവേഫ), അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനുകളുടെ സംഘടനയായ കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) എന്നിവർ ഇൻഫന്റീനോയ്ക്കുള്ള പിന്തുണ പിൻവലിച്ചതായി റിപ്പോർട്ടുണ്ട്. ഫിഫ പ്രസിഡന്റു സ്ഥാനത്തു നിന്നും ഇൻഫന്റീനോയെ നീക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി സൂചനയുണ്ട്. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന ഇൻഫന്റീനോയ്ക്ക് ഫെഡറേഷനുകളുടെ നിലപാട് തിരിച്ചടിയാണ്.
യുഎസിൽ നടന്ന ലോകകപ്പിന് പിന്നാലെയാണ്, ലോകകപ്പ് നടത്തിപ്പിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ആലോചന തുടങ്ങുന്നത്. എന്നാൽ വിവാദമായതോടെ ഈ തീരുമാനത്തിൽ നിന്നും ഇൻഫന്റീനോ പിൻവാങ്ങി. എന്നാൽ ഫിഫയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ച യുവേഫ, ഇൻഫൻ്റീനോയുടെ തീരുമാനങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. സ്വകാര്യ നിക്ഷേപവിഷയത്തിൽ ഫിഫയുടെ ഗ്ലോബൽ ഫുട്‌ബോൾ ഡിവലപ്‌മെന്റ് മേധാവി ആഴ്‌സൻ വെങ്ങറും ഫിഫ സെക്രട്ടറി ജനറൽ മാത്തിയാസ് ഗ്രാഫ്‌സ്ടൂമും ഇൻഫന്റീനോയ്ക്കെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു.
അതിനിടെ തങ്ങൾക്ക് വാഗ്ദാനംചെയ്ത പണം ഫിഫ തന്നില്ലെന്ന ആരോപണവുമായി ലോകകപ്പിന് ആതിഥ്യം വഹിച്ച അമേരിക്കൻ നഗരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിന്തുണച്ചില്ലെങ്കിൽ ജോർദാന് സാമ്പത്തികസഹായം നൽകില്ലെന്ന് ഇൻഫന്റീനോ ഭീഷണിപ്പെടുത്തിയെന്ന് ജോർദാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് അലി ബിൻ ഹുസെയ്‌ൻ വെളിപ്പെടുത്തി. അറബ് കപ്പിൽ കളിച്ചതിനുള്ള തുക ഇതുവരെ ലഭിച്ചില്ലെന്നും പ്രിൻസ് അലി ബിൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates