എത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തകർപ്പൻ തിരിച്ചുവരവാണ് മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ കണ്ടത്. അവർ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 3-0 ത്തിനാണ് തകർത്തത്. 55 ശതമാനം ബോൾ പൊസഷനിൽ യുനൈറ്റഡ് ആയിരുന്നു മുന്നിൽ. സിറ്റിക്ക് 45 ശതമാനമായിരുന്നു പന്തടക്കം.
പക്ഷേ എർലിങ് ഹാളണ്ടായിരുന്നു വ്യത്യാസം. സിറ്റിയുടെ ഗോൾ മെഷീൻ നിറഞ്ഞാടിയ മത്സരത്തിൽ അറ്റാക്കിങ്ങിൽ മാത്രമായിരുന്നില്ല താരം തിളങ്ങിയത് പ്രതിരോധത്തിലും താരം തന്റെ മികവ് കാണിച്ചു. ഡിഫെൻഡിങ്ങിൽ ഏരിയൽ ബോൾ 6 പ്രാവിശ്യം ഹെഡിങ്ങിലുടെ ക്ലിയർ ചെയ്തും നോർവെ താരം എത്തിഹാദിൽ നിർണായകമായി. ഇരട്ട ഗോളുകളുമായി അദ്ദേഹം പ്ലയെർ ഓഫ് ദി മാച്ച് ആയി.
പരിക്കിൽ നിന്നു തിരിച്ചു വന്ന ഫിൽ ഫോഡന്റെ ആദ്യ ഗോൾ അതിമനോഹരമായിരുന്നു. ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. പിഎസ്ജിയിൽ നിന്നു എത്തിയ സിറ്റിക്കായി അരങ്ങേറ്റം കുറിച്ച ഗോൾ കീപ്പർ ഡൊണ്ണാരുമ മികച്ച സേവ് നടത്തിയത് ശ്രദ്ധേയമായി. എംബ്യുമോയുടെ തകർപ്പൻ വോളിയാണ് ഇറ്റാലിയൻ അതികായൻ നിഷ്പ്രഭമാക്കിയത്. ഗോളവസരം നിഷ്പ്രഭമാക്കിയ താരത്തിന്റെ മികവിനെ റൂബൻ ഡയസ്, റോഡ്രി അടക്കമുള്ള താരങ്ങൾ വന്ന് കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. പുതിയതായി ടീമിലെത്തിയ അദ്ദേഹത്തെ സംബന്ധിച്ച് ആ അഭിനന്ദനം വലിയ ആത്മവിശ്വാസമുണ്ടാക്കുന്നതാണ്.
മത്സരത്തിൽ സിറ്റിയുടെ മുന്നേറ്റത്തിൽ നിർണായകമായ മറ്റൊരു താരം ഡോകുവാണ്. താരമാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധത്തിൽ റൂബൻ ഡയസ്, ഖസ്നോവ്, നിക്കോ റെയ്ലി എന്നിവരും മികവ് പുലർത്തി.
റുബൻ അമോറിമിന്റെ കസരേ തെറിക്കുമോ?
മാഞ്ചസ്റ്റർ യുനൈറ്റഡ് അവരുടെ മോശം അവസ്ഥയിൽ നിന്നു മോചനമില്ലാതെ നിസഹായതയിൽ തന്നെ നിൽക്കുന്നു. 1992-93 സീസണിനു ശേഷം ഇതാദ്യമായാണ് ആദ്യ നാല് പ്രീമിയർ ലീഗ് മത്സരത്തിൽ വെറും 4 പോയിന്റ് മാത്രമായി അവർ നിൽക്കുന്നത്.
പരാജയത്തിനു പിന്നാലെ ഫോർമാഷൻ മാറ്റുമോ എന്ന ചോദ്യമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ റുബൻ അമോറിം നേരിട്ടത്. എന്നാൽ ഫോർമേഷനിൽ തനിക്കു വിശ്വാസമുണ്ടെന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. മത്സരം തോറ്റ് കഴിഞ്ഞിട്ടു പിന്നെ എന്തു വിവരിച്ചിട്ടും കാര്യമൊന്നുമില്ല. തന്റെ ഫിലോസഫിയിൽ നല്ല വിശ്വാസമുണ്ട്. ആഴ്സണലിനെതിരെ ടീമിനു നന്നായി കളിക്കാനും സാധിച്ചു. നമ്പർ സിക്സ് റോളിലുള്ള താരത്തിന്റെ അഭാവമാണ് ടീമിനെ കാര്യമായി ബാധിക്കുന്നത് എന്നായിരുന്നു അമോറിമിന്റെ പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തൽ.
പരിശീലകന്റെ മറുപടികളൊന്നും പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ല. അവർ ഇപ്പോൾ തന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന മുറവിളി തുടങ്ങിക്കഴിഞ്ഞു. 31 കളികളിൽ വെറും 8 ജയങ്ങൾ മാത്രമാണ് അമോറിമിന്റെ കീഴിൽ ടീമിനു നേടാൻ സാധിച്ചത്. പരിശീലകന്റെ സ്ഥാനം സെയ്ഫല്ലെന്ന് ചുരുക്കം.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates