ലഖ്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലേ ഓഫിലേക്ക് കൂടുതൽ അടുത്തു. ഈ കളിയിൽ പരാജയമേറ്റതോടെ മുംബൈക്ക് അടുത്ത മത്സരത്തിൽ ജയം അനിവാര്യം. അഞ്ച് റൺസിനാണ് ലഖ്നൗ ആവേശ വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് ലഖ്നൗ എടുത്തത്. മറുപടി പറയാനിറങ്ങിയ മുംബൈയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ 11 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ലഖ്നൗവിനു വേണ്ടി പന്തെറിഞ്ഞ മുഹ്സിൻ ഖാൻ കൃത്യത പുലർത്തിയതോടെ മുംബൈക്ക് ലക്ഷ്യം അപ്രാപ്യമായി.
മുംബൈയ്ക്കായി ടിം ഡേവിഡ് 19 പന്തിൽ 32 റൺസും കാമറോൺ ഗ്രീൻ ആറ് പന്തിൽ നാല് റൺസും എടുത്ത് പുറത്തുകാതെ നിന്നു. ലഖ്നൗവിനായി രവി ബിഷ്ണോയ്, യഷ് ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മുഹ്സിൻ ഖാൻ ഒരു വിക്കറ്റും നേടി.
വിജയത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്കായി നായകൻ രോഹിത് ശർമയും ഓപ്പണർ ഇഷാൻ കിഷനും മികച്ച തുടക്കമാണ് നൽകിയത്. അർധ സെഞ്ച്വറി നേടിയ ഇഷാൻ 39 പന്തിൽ 59 റൺസും രോഹിത് ശർമ്മ 25 പന്തിൽ 37 റൺസും നേടി. ഏഴ് പന്തിൽ ഒൻപത് റൺസെടുത്ത സൂര്യകുമാർ യാദവ് യാഷ് ഠാക്കൂറിന്‍റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ക്ലീൻ ബൗൾഡായി. 17 പന്തിൽ 19 റൺസാണ് നേഹൽ വധേര സ്വന്തമാക്കിയത്. മലയാളിയായ വിഷ്ണു വിനോദ് നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസെടുത്ത് വിഷ്ണു മടങ്ങി.
നേരത്തെ ടോസ് മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്നൗ ഒരു ഘട്ടത്തിൽ 35 ന് മൂന്ന് എന്ന നിലയിൽ തകർച്ച നേരിട്ടു. പിന്നീട് ക്രീസിൽ ഒന്നിച്ച ക്രൂണാൽ പാണ്ഡ്യ- മാർക്കസ് സ്റ്റോയിനിസും ചേർന്ന സഖ്യമാണ് പൊരുതാൻ സാധിക്കുന്ന സ്കോർ സമ്മാനിച്ചത്. ക്രുണാൽ 42 പന്തിൽ 49 റൺസ് നേടി. പരിക്കേറ്റ് താരം റിട്ടയേർഡ് ഹർട്ടായാണ് ക്രീസ് വിട്ടത്.
സ്റ്റോയിനിസ് 47 പന്തിൽ 89 റൺസും നിക്കോളാസ് പുരൻ എട്ട് പന്തിൽ എട്ട് റൺസുമായും പുറത്താകാതെ നിന്നു. സ്റ്റോയിനിസ് എട്ട് സിക്സും നാല് ഫോറും പറത്തി. ദീപക് ഹൂഡ (ഏഴ് പന്തിൽ അഞ്ച്), ക്വിന്‍റൻ ഡി കോക്ക് (15 പന്തിൽ 16 ), പ്രേരക് മങ്കാദ് (ഒരു പന്തിൽ പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. മുംബൈക്കായി ജേസൺ ബെഹറൻഡോഫ് രണ്ടും പീയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates