ന്യൂഡൽഹി: ഇത്തവണത്തെ ലോകകപ്പ് ടൂർണമെന്റിൽ യു എസ് ടീമിനെതിരെ മത്സരത്തിന് ജസ്പ്രിത് ബുംറ ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്നത് തന്റെ പഴയ സഹതാരത്തെ. ഗുജറാത്തിനായി ഒരുമിച്ച് കളിച്ച മോനക് പട്ടേല്‍ ഇത്തവണ യു എസ് ടീമിന്റെ ക്യാപറ്റനാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് വാംഖഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് അണ്ടർ-19 താരമായ ജസ്പ്രിത് ബുംറയെ പറ്റിയുള്ള നിരവധി ഓർമ്മകളാണ് മോനക് പട്ടേലിന്നുള്ളത്.
“അക്ഷർ പട്ടേലിനും ജസ്പ്രിത് ബുംറയ്ക്കുമൊപ്പം കളിച്ച ഓർമ്മകൾ എനിക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അണ്ടർ-16 തലത്തിൽ അക്ഷറിനൊപ്പവും, അണ്ടർ-19ൽ ബുംറയ്ക്കൊപ്പവും കളിച്ചു. രണ്ട് സീസണുകളോളം ഞങ്ങൾ ഒരുമിച്ച് ഗുജറാത്തിനായി നിരവധി മത്സരങ്ങൾ കളിച്ചു,” മോനക് പറഞ്ഞു.
ഗുജറാത്തിന് വേണ്ടി വിവിധ ഫോർമാറ്റുകളിൽ ഞങ്ങൾ ഒരുമിച്ചാണ് ക്രിക്കറ്റ് കളിച്ചത്. അന്നേ ബുംറ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നു. ബുംറയ്ക്ക് ഒരു ‘എക്സ്-ഫാക്ടർ’ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അവൻ പിന്നീട് വലിയ താരമായി മാറുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കളിച്ചു തുടങ്ങിയെങ്കിലും മോനക് പട്ടേലിന്റെ ക്രിക്കറ്റ് യാത്ര അത്ര എളുപ്പായിരുന്നില്ല. ഗുജറാത്തിനായി രഞ്ജി ട്രോഫി കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സെലക്ഷൻ ലഭിച്ചില്ല. ഇതോടെ ക്രിക്കറ്റ് നിർത്തി ബിസിനസിലേക്ക് താരം ശ്രദ്ധ കേന്ദ്രികരിച്ചു. 2013ൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. എന്നാലും ക്രിക്കറ്റർ ആകണം എന്ന ആഗ്രഹം മോനക് ഉപേക്ഷിച്ചിരുന്നില്ല. യു എസിന് വേണ്ടി വീണ്ടും അദ്ദേഹം കളത്തിലിറങ്ങി.
2020-ൽ യു എസ് ടീമിന് ഏകദിന ടീമെന്ന പദവി ഐസിസി നൽകിയതോടെ കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പമായി. പുതിയ സൗകര്യങ്ങളും സാമ്പത്തികവുമൊക്കെ ലഭിച്ചു. ഇതോടെ തന്റെ ക്രിക്കറ്റ് മോഹങ്ങൾ മോനക് സജീവമാക്കി. ജീവിതത്തിലെ മോശം ഘട്ടങ്ങളിലും കുടുംബം താരത്തിന് നൽകിയ പിന്തുണയാണ് ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഊർജ്ജമായത്. അതാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നും മോനക് പറഞ്ഞു.
യു എസ് ടീമിൽ ഇന്ത്യ- പാക് വംശജരായ ആളുകൾ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള വേർതിരിവ് ടീമിൽ ഇല്ലെന്നും മോനക് വ്യക്താമാക്കി. പാക്കിസ്ഥാൻ വംശജനായ അലി ഖാനും ഷയാൻ ജഹാംഗീറും അടക്കമുള്ള താരങ്ങൾ യുഎസ് പതാകയ്ക്ക് കീഴിലാണ് ഒരുമിച്ച് കളിക്കുന്നത്. നിരവധി ഇന്ത്യൻ വംശജർ ടീമിൽ ഉള്ളത് കൊണ്ട് വാംഖഡെ സ്റ്റേഡിയവും പലർക്കും പരിചിതമായ വേദിയാണെന്നും മോനക് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ക്രിക്കറ്റ് ഒരു കരിയർ ആകുന്ന സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും മേജർ ലീഗ് ക്രിക്കറ്റിലൂടെ വലിയ നിക്ഷേപങ്ങൾ എത്തുന്നതോടെ അമേരിക്കയിലെ യുവാക്കൾക്ക് ക്രിക്കത്തിലേക്ക് വരുമെന്നും യുഎസ് ക്യാപ്റ്റൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates