കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ക്ലീൻ ബൗൾ‍ഡായപ്പോൾ എക്സ്
Sports

സ്പിന്നില്‍ കുരുങ്ങി, ബ്രെയ്‌സ്‌വെല്‍ ആഞ്ഞടിച്ചു; ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യക്ക് ദൂരം 252 റണ്‍സ്

ബ്രെയ്‌സ്‌വെല്ലിനും ഡാരില്‍ മിച്ചലിനും അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 252 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു.

മിച്ചല്‍ ബ്രെയ്‌സ്‌വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.

കടുത്ത പ്രതിരോധം തീര്‍ത്ത് ബാറ്റ് വീശിയ ഡാരില്‍ മിച്ചലാണ് പൊരുതിയ മറ്റൊരു കിവി ബാറ്റര്‍ താരവും അര്‍ധ സെഞ്ച്വറി കണ്ടെത്തി. 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

മിന്നും തുടക്കമിട്ട ന്യൂസിലന്‍ഡിനെ ഇന്ത്യ സ്പിന്നില്‍ കരുക്കി. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യന്‍ വരുതിയില്‍ നിന്നു. ന്യൂസിലന്‍ഡിനു നഷ്ടമായ 7ല്‍ 5 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ റണ്ണൗട്ടായും മടങ്ങി.

ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും തുടക്കമാണിട്ടത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.

രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.

കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയുടെ മടക്കം. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്‌സും തൂക്കി.

പിന്നാലെയാണ് കുല്‍ദീപിന്റെ ഇരട്ട പ്രഹരം. 11 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കി.

ടോ ലാതം ഡാരില്‍ മിച്ചലുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ഒരുങ്ങിയപ്പോള്‍ ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി. 30 പന്തില്‍ 14 റണ്‍സാണ് ലാതം നേടിയത്.

പിന്നീടു വന്ന ഗ്ലെന്‍ ഫിലിപ്‌സ് മികച്ച ഷോട്ടുകളുമായി കളം വാണു. താരം നിലയുറപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ നോക്കവേ വരുണ്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ഗ്ലെന്‍ ഫിലിപ്‌സ് 52 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു.

സാന്റ്‌നര്‍ റണ്ണൗട്ടായി പുറത്തായി. താരം 8 റണ്‍സെടുത്തു. പിന്നീടാണ് ബ്രെയ്‌സ്‌വെല്‍ കടന്നാക്രമണം നടത്തി സ്‌കോര്‍ 250 കടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT