മുംബൈ: 596 പന്തുകൾ നേരിട്ടു, 930 മിനിറ്റ് ഗ്രൗണ്ടിൽ നിലയുറപ്പിച്ചു, 299 റൺസ് വരെ എത്തി, എന്നിട്ടും ആ ഒരു റൺ നേടാൻ ബംഗാൾ ഓപ്പണർ സുദീപ് കുമാർ ഘരാമിയ്ക്ക് കഴിഞ്ഞില്ല. ഒരു റൺ കൂടി നേടിയിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഒരു ട്രിപ്പിൾ സെഞ്ച്വറി നേട്ടം സുദീപ് കുമാറിന് ഉണ്ടായേനെ. പക്ഷെ വിധി ചിലപ്പോഴൊക്കെ അങ്ങനെയാണ്.
രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ക്വാര്‍ട്ടർ ഫൈനലിൽ ആന്ധ്രയും ബംഗാളും ഏറ്റുമുട്ടുന്നു. ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു സുദീപ് കുമാർ മത്സരം ബംഗാളിന് അനുകൂലമാക്കുന്ന സമയം. വ്യക്തിഗത സ്കോർ 299 റൺസിൽ നിൽക്കേ ആന്ധ്രാപ്രദേശ് ബൗളർ എസ് കെ റഷീദ് അന്തരീക്ഷത്തിലൂടെ കറക്കി വിട്ട പന്ത് നിലത്ത് കുത്തിയ ശേഷം വളരെ താഴ്ന്ന് വന്നപ്പോൾ സുദീപ് കരുതിയില്ല അത് തന്റെ ഉറക്കം കെടുത്തുമെന്ന്. ബാറ്റ് കൊണ്ട് തടുക്കാൻ ശ്രമിക്കും മുൻപ് റഷീദ് എറിഞ്ഞ ബൗൾ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു കഴിഞ്ഞു.
എന്താണെന്ന് സംഭവിച്ചത് എന്ന് മനസിലാക്കാൻ സുദീപ് കുമാറിന് കുറച്ചു സമയമെടുത്തു. ക്രീസിൽ അൽപനേരം നിന്ന ശേഷം താരം തല കുനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങി. എതിർ ടീം അംഗങ്ങളും ഇന്ത്യൻ സീനിയർ താരം മുഹമ്മദ് ഷാമിയുമൊക്കെ സുദീപിനെ അഭിനന്ദിച്ചെങ്കിലും അദ്ദേത്തിന്റെ തല താഴ്ന്നു തന്നെയിരുന്നു. “നിരാശ എന്നും ഉണ്ടാകും. ട്രിപ്പിൾ സെഞ്ചുറിക്കും ഡബിൾ സെഞ്ചുറിക്കും വലിയ വ്യത്യാസമുണ്ട്. ഒരു റൺ മാത്രം കുറവിൽ നഷ്ടപ്പെടുന്നത് വേദനാജനകമാണ്'' മത്സരശേഷം ഘരാമി പറഞ്ഞു.
ഇതിൽ നിന്നൊരു പാഠം ഞാൻ പഠിച്ചു. ഏത് സാഹചര്യത്തിലും ശ്രദ്ധ കൈവിടരുത്. കുറച്ചു കൂടെ ശ്രദ്ധയോടെ ബാറ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് സന്തോഷത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാമായിരുന്നു. അതിൽ എനിക്ക് ചെറിയൊരു നിരാശയുണ്ടെന്നും സുദീപ് കുമാർ പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത് നമ്മുക്ക് തീരുമാനിക്കാൻ കഴിയില്ല. തനിക്ക് കഠിനമായി പരിശ്രമിക്കാനും കൃത്യമായ മനോഭാവത്തോടെ മത്സരത്തിന് വേണ്ടി തയ്യാറെടുക്കാനും മാത്രമേ കഴിയൂ. തുടർന്നും ആത്മാർഥമായി ടീമിന് വേണ്ടി കളിക്കുമെന്നും താരം വ്യക്തമാക്കി.
സുദീപ് കുമാറിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനം ബംഗാൾ ടീമിനെ രഞ്ജി ട്രോഫി സെമിഫൈനൽ പ്രവേശനം ഏകദേശം ഉറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ആന്ധ്രയുടെ ആദ്യ ഇന്നിങ്സിലെ 295 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിറങ്ങിയ ബംഗാൾ സുദീപ് കുമാറിന്റെ കരുത്തിൽ 629 റൺസ് നേടിയിരുന്നു.അവസാന ദിവസമായ ഇന്ന് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ബംഗാൾ ടീമിന് രഞ്ജി ട്രോഫി സെമിയിലെത്താൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates