ടെസ്റ്റ് പരമ്പര നേടിയ പാകിസ്ഥാൻ ടീം  എക്സ്
Sports

നീണ്ട കാത്തിരിപ്പ്, ഒടുവിൽ പാകിസ്ഥാൻ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേട്ടം ആഘോഷിച്ചു!

ഇംഗ്ലണ്ടിനെ 9 വിക്കറ്റിനു വീഴ്ത്തി ടെസ്റ്റ് പരമ്പര 2-1നു സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് പാകിസ്ഥാന്‍ ഒടുവില്‍ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 2-1നു പിടിച്ചെടുത്തു. മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ 9 വിക്കറ്റിന്റെ ജയം ആഘോഷിച്ചാണ് നേട്ടത്തിലെത്തിയത്.

ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെ ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കി അവര്‍ നടത്തിയ വമ്പന്‍ നീക്കം വലിയ ചലനമാണ് ടീമില്‍ തീര്‍ത്തത്. പിന്നാലെ തുടരെ രണ്ട് ടെസ്റ്റുകള്‍ വിജയിച്ചാണ് അവര്‍ പരമ്പര പിടിച്ചെടുത്തത്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 112 റണ്‍സുമാണ് കണ്ടെത്തിയത്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 344 റണ്‍സാണ് കണ്ടെത്തിയത്. 77 റണ്‍സിന്റെ നിര്‍ണായക ലീഡ് പിടിക്കാന്‍ പാകിസ്ഥാനു സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ അതിവേഗം പുറത്താക്കി അവര്‍ 36 റണ്‍സിന്റെ വിജയ ലക്ഷ്യം 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ താണ്ടുകയും ചെയ്തു.

ക്യാപ്റ്റന്‍ ഷാന്‍ മസൂദ് വെറും 6 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സ് അടിച്ച് പാകിസ്ഥാനെ അതിവേഗം വിജയത്തിലെത്തിച്ചു. 5 റണ്‍സുമായി അബ്ദുല്ല ഷഫീഖ് ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. 8 റണ്‍സെടുത്ത സയം അയുബിനെ മാത്രമാണ് പാക് ടീമിനു നഷ്ടമായത്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു വെല്ലുവിളിയായി നിന്നത് സ്പിന്നര്‍മാരായ സാജിദ് ഖാനും നോമാന്‍ അലിയുമായിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഇരുവരും ചേര്‍ന്നു ഇംഗ്ലീഷ് ഇന്നിങ്‌സിനെ ചുരുട്ടി കെട്ടി.

സാജിദ് ഒന്നാം ഇന്നിങ്‌സില്‍ ആറും നോമാന്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ നോമാന്‍ ആറും സാജദ് നാലും വിക്കറ്റുകളാണ് പിഴുതത്.

33 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക് 26 റണ്‍സ് കണ്ടെത്തി. മറ്റൊരാളും തിളങ്ങിയില്ല.

നേരത്തെ സൗദ് ഷക്കീലിന്റെ കിടിലന്‍ സെഞ്ച്വറി ബലത്തിലാണ് പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 300നു മുകളില്‍ സ്‌കോര്‍ അടിച്ചത്. താരം 134 റണ്‍സ് കണ്ടെത്തി. നോമാന്‍ അലി (45), സാജിദ് ഖാന്‍ (48) സഖ്യവും നിര്‍ണായക സംഭാവന നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT