പാലക്കാട്: ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തും സമീപ മേഖലകളിലും വൻതോതിലുള്ള അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് നഗരത്തിന്റെ വളർച്ച വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി പാലക്കാട് മാറിക്കൊണ്ടിരിക്കുകയാണ്. ആ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. നിരവധി രഞ്ജി ട്രോഫി താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള നാടാണ് പാലക്കാട്. എന്നാൽ മികച്ച കളിസ്ഥലങ്ങളുടെ അഭാവം വലിയൊരു പോരായ്മയായിരുന്നു. സ്പോർട്സ് ഹബ്ബ് പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ - ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളുണ്ടാകും. 33 വർഷത്തെ ലീസ് കരാർ അടിസ്ഥാനത്തിലാണ് കെസിഎ. ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates