ലണ്ടൻ: ബയോ ബബിളിൽ കോവിഡ് കേസുകൾ കൂടു വന്നതോടെ ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിച്ചതിൽ പ്രതികരണവുമായി ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസെയ്ൻ. കളിക്കാർ വിഡ്ഡികളല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐപിഎൽ ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റ് വഴികളുണ്ടായില്ല. ബയോ ബബിൾ ലംഘനങ്ങൾ ഉണ്ടായതിന് ശേഷമല്ല ടൂർണമെന്റ് നിർത്തി വയ്ക്കേണ്ടിയിരുന്നത്. പരിധി കടക്കുകയായിരുന്നു. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് കളിക്കാർക്ക് വ്യക്തമായ ധാരണയുണ്ടായി, നാസർ ഹുസെയ്ൻ പറഞ്ഞു.
'അവരുടെ ടിവികളിൽ കളിക്കാർ കണ്ടിട്ടുണ്ടാവും ഓക്സിജന് വേണ്ടി ആളുകൾ യാചിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടുകൾക്ക് പുറത്ത് ഉപയോഗിക്കാതെ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസുകൾ അവർ കണ്ടിട്ടുണ്ടാവും. ഇത് കണ്ട് ഈ സമയം തങ്ങൾ കളിക്കുന്നത് ശരിയാണോ എന്ന ചോദ്യവും അവർക്കുള്ളിൽ ഉയർന്നിട്ടുണ്ടാവും. അത് അവരെ അസ്വസ്ഥരാക്കും.'
ഇന്ത്യയിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത് തന്നെയാണ് ആദ്യത്തെ തെറ്റ്. ആറ് മാസം മുൻപ് യുഎഇയിൽ അവർ ടൂർണമെന്റ് സംഘടിപ്പിച്ചു. അത് വളരെ മികച്ച രീതിയിൽ നടന്നു. അവിടെ കോവിഡ് കേസുകൾ കുറവായിരുന്നു. ബബിളിൽ വിട്ടുവീഴ്ചയും ഉണ്ടായില്ല. അവിടെ തന്നെ ഈ സീസണും അവർക്ക് കളിക്കാമായിരുന്നു. നാസർ ഹുസെയ്ൻ പറഞ്ഞു.
4 കളിക്കാരും ഒരു സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ അഞ്ച് പേർക്കാണ് കോവിഡ് പോസിറ്റീവായത്. തിങ്കളാള്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കളിക്കാരായ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മീപതി ബാലാജിക്കും പോസിറ്റീവായി. ചൊവ്വാഴ്ച വൃധിമാൻ സാഹ, അമിത് മിശ്ര എന്നിവർക്കും രോഗം സ്ഥിരീകരിച്ചതോടെ ടൂർണമെന്റ് നിർത്തി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates