ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഉണ്ടായ പന്ത് ചുരണ്ടൽ (Ball Tampering) വിവാദത്തിൽ കടുത്ത നടപടിയെടുക്കുമെന്ന് പിസിബി. സംഭവത്തിൽ ആരോപണ വിധേയനായ ഫഖര്‍ സമാനെ 48 മണിക്കൂറിനുളളിൽ വിളിച്ചു വരുത്തും. താരത്തിന് പറയാനുള്ളത് കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ മത്സരത്തിന് ശേഷം മാച്ച് റഫറി റോഷൻ മഹാനാമയുടെ നേതൃത്വത്തിൽ ഫഖർ സമാനെ ചോദ്യം ചെയ്‌തെങ്കിലും ആരോപണം താരം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം പിഎസ്എല്ലിൽ നടന്ന ലാഹോർ ഖലന്തേഴ്സ് – കറാച്ചി കിങ്‌സ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. അവസാന ഓവറിൽ കറാച്ചി കിങ്‌സിന് വിജയിക്കാൻ 14 റൺസ് ആവശ്യമായിരുന്നു. ഓവർ ഏറിയും മുൻപ് ലാഹോർ നായകൻ ഷഹീൻ അഫ്രീദി, ബൗളർ ഹാരിസ് റൗഫ്, ഫഖര്‍ സമാൻ എന്നിവർ ഗ്രൗണ്ടിൽ ഒത്തു കൂടി. ഈ സമയത്ത് ഫഖര്‍ സമാൻ ബൗൾ കയ്യിൽ വെച്ച് അമർത്തുകയും തുടർന്ന് പന്ത് ബൗളർ ഹാരിസ് റൗഫിന് കൈമാറുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ അമ്പയർ പന്ത് വാങ്ങി പരിശോധിച്ചു.
പന്തിന് രൂപമാറ്റം സംഭവിച്ചു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കറാച്ചി കിങ്‌സിന് അഞ്ച് റൺസ് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. ഇതോടെ കറാച്ചി കിങ്‌സിന് ജയിക്കാൻ ആവശ്യമായ റൺസ് 14ൽ നിന്ന് 9 ആയി കുറഞ്ഞു. കൂടാതെ മത്സരത്തിനായി പുതിയ പന്ത് ആണ് പിന്നീട് ഉപയോഗിച്ചത്. മത്സരത്തിൽ ലാഹോർ ഖലന്തേഴ്സിനെ 4 വിക്കറ്റിന് കറാച്ചി കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates