ഡബ്ലിൻ: അടുത്ത വർഷം അരങ്ങേറുന്ന ഐസിസി ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ടു യോഗ്യത നേടാനുള്ള അയർലൻഡിന്റെ മോഹം മഴയിൽ ഒഴുകിപ്പോയി. ബ്രാഡിയിൽ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിന പോരാട്ടം കനത്ത മഴയെ തുടർന്നു ഉപേക്ഷിച്ചതാണ് അവർക്ക് തിരിച്ചടിയായത്. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ആദ്യ മത്സരം ഉപേക്ഷിച്ചത്.
ഈ വർഷം സെപ്റ്റംബർ 30നു മുൻപ് ഐസിസി ഏകദിന റാങ്കിങിൽ മുൻനിരയിലേക്ക് കയറിയാൽ അവർക്ക് ഏകദിന ലോകകപ്പ് നേരിട്ട് കളിക്കാനുള്ള അവസരമുണ്ടായിരുന്നു. ഇനി യോഗ്യതാ മത്സരങ്ങൾ വിജയിച്ച് വേണം അയർലൻഡ് ലോകകപ്പിനെത്താൻ. നിലവിൽ ഏകദിന റാങ്കിങിൽ 12ാം സ്ഥാനത്താണ് അയർലൻഡ്.
അതേസമയം നേരിട്ട് യോഗ്യതയ്ക്ക് ചില്ലറ കടമ്പകളായിരുന്നില്ല അവർക്ക് മുന്നിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പര വിജയം മാത്രം പോരായിരുന്നു അവർക്ക് നേരിട്ട് യോഗ്യത നേടാൻ. അഫ്ഗാനിസ്ഥാനെതിരായ പരമ്പര 5-0ത്തിനു തൂത്തുവാരണം. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസ് തോൽക്കുകയും വേണമായിരുന്നു. എന്നാൽ മഴ കളി മുടക്കിയതോടെ കാത്തിരിപ്പ് യോഗ്യതാ പോരാട്ടത്തിലേക്ക് അവർക്ക് നീട്ടേണ്ടി വന്നു.
ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവർ സംയുക്തമായാണ് 2027ലെ ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. 14 ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടത്തിലേക്ക് ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള 12 ടീമുകളെ സെപ്റ്റംബർ 30ലെ ഐസിസി ഏകദിന റാങ്കിങ് അടസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. അയർലൻഡിന്റെ റാങ്കിങ് നിലവിൽ നേരിട്ട് യോഗ്യതയ്ക്കു പര്യാപ്തമല്ല.
10 ടീമുകളാണ് യോഗ്യതാ പോരിൽ മാറ്റുരയ്ക്കുന്നത്. ഈ ടൂർണമെന്റ് വിജയിക്കുന്നവരാണ് ലോകകപ്പിനു യോഗ്യത നേടുക. രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്നവർ ലോകകപ്പിന്റെ സൂപ്പർ സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഈ സീരീസിൽ ജയിക്കുന്ന ടീം ലോകകപ്പിലെ അവസാന ടീമായും യോഗ്യത ഉറപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates