ജയ്പൂർ: ഐപിഎല്ലില്‍ കുറഞ്ഞ സ്‌കോറിലും ആത്മവിശ്വാസം കൈവിടാതെ പന്തെറിഞ്ഞ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. അവസാനം ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 10 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ ലഖ്‌നൗ പരാജയപ്പെടുത്തിയത്. ലഖ്നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന മൂന്നോവറില്‍ 42 റണ്‍സാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. സ്റ്റോയിനിസ് ചെയ്ത 18-ാം ഓവറില്‍ മൂന്ന് ഫോറടിച്ച് ദേവ്ദത്ത് രാജസ്ഥാന് ആശ്വാസം പകര്‍ന്നു. ഇതോടെ രണ്ടോവറില്‍ 29 റണ്‍സായി വിജയലക്ഷ്യം. നവീന്‍ ഉള്‍ ഹഖ് ചെയ്ത 19-ാം ഓവറില്‍ 10 റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ ആവേശം അവസാന ഓവറിലേക്ക് നീങ്ങി.
ആവേശ് ഖാന്‍ ചെയ്ത അവസാന ഓവറില്‍ 19 റണ്‍സായി വിജയലക്ഷ്യം. ആദ്യ പന്തില്‍ പരാഗ് ബൗണ്ടറി നേടി. രണ്ടാംപന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. മൂന്നാം പന്തില്‍ ദേവ്ദത്ത് പുറത്തായി. 21 പന്തില്‍ 26 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ മൂന്ന് പന്തില്‍ 14 റണ്‍സായി രാജസ്ഥാന്റെ വിജയലക്ഷ്യം. തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസില്‍ വന്ന ജുറെലും പുറത്തായതോടെ ലഖ്നൗ വിജയമുറപ്പിച്ചു. പിന്നാലെ വന്ന അശ്വിന്‍ മൂന്ന് റണ്‍സെടുത്തും പരാഗ് 15 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് നല്‍കിയത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 73 റണ്‍സെടുത്തു.
ആദ്യ പത്തോവറിനുശേഷം ഇരുവരും സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ജയ്സ്വാളാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. എന്നാല്‍ 12-ാം ഓവറില്‍ താരം മാര്‍ക്കസ് സ്റ്റോയിനിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 35 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ശേഷമാണ് ജയ്സ്വാള്‍ മടങ്ങിയത്. ആദ്യ വിക്കറ്റില്‍ ബട്ലര്‍ക്കൊപ്പം 87 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ പിന്നാലെ വന്ന നായകന്‍ സഞ്ജു സാംസണ്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും രണ്ട് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
സഞ്ജുവിന് പിന്നാലെ നിലയുറപ്പിച്ച ജോസ് ബട്ലര്‍ കൂടി പുറത്തായതോടെ രാജസ്ഥാന്‍ പതറി. 41 പന്തില്‍ 40 റണ്‍സെടുത്ത ബട്ലറെ സ്റ്റോയിനിസ് പുറത്താക്കി. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സ് എന്ന നിലയില്‍ നിന്ന് രാജസ്ഥാന്‍ മൂന്നിന് 97 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
നാലാം വിക്കറ്റില്‍ ദേവ്ദത്ത് പടിക്കലും ഷിംറോണ്‍ ഹെറ്റ്മെയറും ഒന്നിച്ചു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ ഹെറ്റ്മെയറിന് പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സെടുത്ത താരത്തെ ആവേശ് ഖാന്‍ പുറത്താക്കി. ഇതോടെ രാജസ്ഥാന്‍ തകര്‍ച്ച നേരിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തു. ഓപ്പണര്‍ കൈല്‍ മായേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 42 പന്തില്‍ നിന്ന് 51 റണ്‍സ് നേടി.
ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞടുക്കുകയായിരുന്നു, ലഖ്‌നൗവിന് വേണ്ടി നായകന്‍ കെഎല്‍ രാഹുലും കൈല്‍ മേയേഴ്‌സുമാണ് ഓപ്പണ്‍ ചെയ്തത്. പവര്‍ പ്ലേയില്‍ ഇരുവര്‍ക്കും കാര്യമായ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. പതിനൊന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് വീണത്. നാലാം പന്തില്‍ രാഹുലിനെ ജേസണ്‍ ?ഹോള്‍ഡര്‍ മടക്കി. 32 പന്തില്‍ നിന്ന് 3?9 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.ആദ്യവിക്കറ്റില്‍ ഇരുവരും 82 റണ്‍സ് നേടി.
പിന്നീട് എത്തിയ ആയൂഷ് ബദേനി ഒരു റണ്‍സിന് പുറത്തായി. നാലാമാനായി എത്തിയ ദീപക് ഹൂഡയും രണ്ട് റണ്‍സിന് കളം വിട്ടു. തകര്‍ച്ചയിലേക്ക് നീങ്ങിയ ടീമിനെ മായേഴ്‌സ് കരുതലോടെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ മായേ്‌സിനെ അശ്വിന്‍ പുറത്താക്കി.
അവസാന ഓവറില്‍ നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ലഖ്‌നൗവിന് പൊരുതുവാനുള്ള സ്‌കോര്‍ നല്‍കിയത്. അവസാന ഓവറില്‍ 21 റണ്‍സ് നേടിയ സ്റ്റോയിന്‍സിനെ സന്ദീപ് ശര്‍മ പുറത്താക്കി. രാജസ്ഥാന് വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates