ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ തകർന്നടിഞ്ഞ രാജസ്ഥാന്‍ ബാറ്റിങ് നിരയെ കൈ പിടിച്ച് ഉയർത്തിയത് രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് ആയിരുന്നു. പുറത്താകാതെ 43 റൺസ് ആണ് താരം അടിച്ചെടുത്തത്.
മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയ്ക്ക് മുന്നിൽ വീറോടെ പൊരുതിയാണ് ജഡേജ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ബൗളിങ്ങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടു കൊടുത്ത് നിക്കോളാസ് പുരാന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ മികച്ച താരമായി ജഡേജയെ തെരഞ്ഞെടുക്കുകയും ചെയ്തു.
“മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുകയാണ്. അതായത് എന്റെ ഭാര്യയ്ക്ക്. ഇന്നലെ തന്നെ അവൾ പറഞ്ഞിരുന്നു ഈ മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന്. അത് തന്നെ സംഭവിച്ചു'' ജഡേജ പറഞ്ഞു.
'' ലഖ്നൗവിലെ പിച്ച് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും പന്ത് നന്നായി സ്വിങ് ചെയ്യുന്നത് കാരണം വല്ലാതെ കഷ്ടപ്പെട്ടു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ ശ്രമം. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ എന്തും സംഭവിക്കാം. ആ മാറ്റമാണ് മത്സരത്തിൽ ഉണ്ടായത്'' അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അധികാരമേറ്റെടുത്തത്. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates