S Sreesanth, bhuvaneshwari devi insta
Sports

'രാജ്യം മുഴുവൻ എന്നെ വില്ലനായി ചിത്രീകരിച്ചു; ആത്മഹത്യ ചെയ്യാത്തതിനു കാരണം അവൾ'; പ്രണയം, ജയിൽവാസം... മനസ് തുറന്ന് ശ്രീശാന്ത്

ഐപിഎൽ വാതുവെപ്പ് വിവാദം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് മലയാളി പേസർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: രണ്ട് ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിൽ അം​ഗമായ ഒരേയൊരു മലയാളി താരമേ ഉള്ളു. അപൂർവ നിയോ​ഗം കിട്ടിയ ആ താരം മുൻ ഇന്ത്യൻ പേസറായ എസ് ശ്രീശാന്താണ്. ഒരു സമയത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് പേസറെന്നു പേരെടുത്ത ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം കയറ്റിറക്കങ്ങളാൽ സംഭവ ബഹുലമായിരുന്നു.

2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ 2013ൽ ഐപിഎല്ലിനിടെയുണ്ടായ വാതുവെപ്പ് വിവാദം കരിയറിൽ കരിനിഴൽവീഴ്ത്തി. കേസിൽ 2015ൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും 2013ൽ 27 ദിവസത്തോളം ശ്രീശാന്ത് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു.

2013ൽ രാജസ്ഥാൻ റോയൽസ് താരമായിരിക്കെയാണ് ഒത്തുകളി വിവാദത്തിൽ അദ്ദേഹം അകപ്പെട്ടത്. രാജസ്ഥാൻ റോയൽസ് ടീമിലെ സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവർക്കൊപ്പമായിരുന്നു ശ്രീശാന്തും വിവാദത്തിൽപ്പെട്ടത്. ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, കഠിനമായ ആ ജയിൽവാസക്കാലം അതിജീവിച്ചത് ഭാര്യ ഭുവനേശ്വരി ദേവി കാരണമാണെന്ന് തുറന്നു പറയുന്നു. ജയ്പുരിലെ ഷെഖാവത് രാജ കുടുംബാംഗമാണ് ഭുവനേശ്വരി. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ പ്രണയത്തെക്കുറിച്ചും പ്രതിസന്ധിഘട്ടത്തിൽ ഭാര്യയും കുടുംബവും എങ്ങനെ കൂടെ നിന്നു എന്നതിനെക്കുറിച്ചും വെളിപ്പെടുത്തിയത്.

2007ൽ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഒരു സ്‌കൂൾ പരിപാടിയിൽ അതിഥിയായി പോയപ്പോഴായിരുന്നു അത്. തൊട്ടടുത്ത ദിവസം കളിക്കളത്തിൽ വച്ചും മൂന്ന് വർഷങ്ങൾക്കു ശേഷം ഒരു പൂൾ സൈഡിൽ വച്ചും അവർ വീണ്ടും കണ്ടുമുട്ടി. ഇൻഡോറിൽ വച്ചാണ് നാലാമത്തെ കൂടിക്കാഴ്ച. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. 2013ലാണ് ഇരുവരും വിവാഹിതരായത്.

ജയിലിൽ കിടന്ന നാളുകളിൽ ആത്മഹത്യ ചെയ്യാതിരുന്നതിന് പ്രധാന കാരണം ഭുവനേശ്വരിയായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു.

'2010ൽ തന്നെ ഞാൻ അവൾക്ക് ഒരു വാക്ക് നൽകിയിരുന്നു. 2011ലെ ലോകകപ്പ് ജയിച്ചാൽ ഞാൻ അവളെ വിവാഹം കഴിക്കാമെന്ന്. 2007 മുതൽ 2013 വരെ ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിരുന്നു. എനിക്ക് ജാമ്യം ലഭിക്കാൻ പ്രധാന കാരണമായതും അവളാണ്.'

'രാജ്യം മുഴുവൻ എന്നെ ഒരു വില്ലനായി ചിത്രീകരിച്ചപ്പോഴും ഭുവനേശ്വരിയുടെ കുടുംബം എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. അവർ എനിക്കു പിന്നിൽ പാറ പോലെ ഉറച്ചു നിന്നു. എനിക്കു വേണ്ടി അഭിഭാഷകരുമായി സംസാരിക്കുന്നതിലും കേസിന്റെ കാര്യങ്ങൾ നോക്കുന്നതിലും ഭുവനേശ്വരി സജീവമായി മുന്നിലുണ്ടായിരുന്നു.'

'ആ സമയത്ത് എന്റെ മാതാപിതാക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും മാത്രമായിരുന്നു ചിന്ത. നാട്ടിലെ മോശം അന്തരീക്ഷം കാരണം കുട്ടികളെ സ്കൂളിൽ പോലും വിട്ടിരുന്നില്ല. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന 12 ദിവസങ്ങളും തിഹാർ ജയിലിലെ 27 ദിവസങ്ങളും സാധാരണ ജീവിതത്തിലെ നമ്മുടെ പ്രശ്‌നങ്ങൾ എത്ര ചെറുതാണെന്ന് എനിക്കു മനസിലാക്കിത്തന്നു'- ശ്രീശാന്ത് വ്യക്തമാക്കി.

One Of The Reasons I Didn't Kill Myself: India World Cup Winner S Sreesanth Credits Wife bhuvaneshwari devi For Support During Jail Ordeal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

Kerala Budget 2026: ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

ടെലഗ്രാമിന്റെ ഹര്‍ജി തള്ളി, കേന്ദ്ര തീരുമാനം തീരുമാനം ശരിവെച്ച് കോടതി

'സ്പിരിച്വാലിറ്റി ഓരോരുത്തർക്കും ഓരോന്നാണ്, അതൊരു കൂടിച്ചേരലാണ്; എന്നെ സംബന്ധിച്ച് ഒന്നുമില്ലായ്മയാണ്'

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി