Sanju Samson, Vaibhav Sooryavanshi 
Sports

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

'നമ്മുടെ ജോലി ഭംഗിയായി ചെയ്യുകയാണ് പ്രധാനമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ടീമിലെ സ്ഥാനത്തിനായി നടക്കുന്ന മത്സരങ്ങളെയും കുറിച്ച് സഞ്ജു വളരെ വ്യക്തമായ നിലപാടാണ് പങ്കുവെച്ചിരിക്കുന്നത്. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ കാര്യങ്ങള്‍ ആലോചിക്കുന്നുള്ളൂ. എനിക്ക് അവസരം ലഭിക്കാതെ മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍ എന്തിനാണ് അയാള്‍ക്ക് അവസരം ലഭിച്ചതെന്ന് ചിന്തിച്ച് നിരാശപ്പെട്ട് ഇരിക്കാന്‍ കഴിയില്ല. അത്തരം നെഗറ്റീവ് ചിന്തകള്‍ കളിയില്‍ ഗുണം ചെയ്യില്ല' -സഞ്ജു വ്യക്തമാക്കി.

ഓപ്പണിങ് സ്‌ളോട്ടുമായി ബന്ധപ്പെട്ട് മുന്‍താരങ്ങള്‍ പലതും പറയുമെന്നും എന്നാല്‍ മൈന്‍ഡ് സെറ്റാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. മുന്‍പെല്ലാം ഇത്തരം വാര്‍ത്തകള്‍ തന്നെ ബാധിക്കുമായിരുന്നുവെന്നും എന്നാലിപ്പോള്‍, കൂടുതല്‍ പക്വത വന്നെന്നും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൃത്യമായ ധാരണയുണ്ടെന്നും താരം പറഞ്ഞു. ഐപിഎല്‍ അനുഭവങ്ങളും ക്യാപ്റ്റന്‍സിയും തന്നെ ഇത്തരം കടുത്ത സെലക്ഷന്‍ തീരുമാനങ്ങളെ മാനസികമായി ഉള്‍ക്കൊള്ളാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ വൈ-ഫൈ കണക്ഷന്‍ ഓഫ് ചെയ്യാന്‍ നോക്കാറുണ്ട്, എങ്കിലും ചിലപ്പോഴൊക്കെ അത് തനിയെ ഓണാകുകയും ആളുകളുടെ കമന്റുകള്‍ എന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്യും. ക്രിക്കറ്റ് കളിക്കുന്ന രാജ്യത്ത് പുറത്തുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും നമ്മെ ബാധിക്കും. ഞങ്ങള്‍ റോബോട്ടുകളോ മെഷീനുകളോ അല്ല, അതുകൊണ്ട് വിമര്‍ശനങ്ങള്‍ നമ്മെ ബാധിക്കില്ലെന്ന് പറയാനാകില്ല. എന്നാല്‍ അത് കുഴപ്പമില്ല, നമ്മുടെ ജോലി ഭംഗിയായി ചെയ്യുകയാണ് പ്രധാനമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്' -സഞ്ജു വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 22 പന്തില്‍ നിന്ന് 7 ഫോറും 4 സിക്‌സറുകളും അടക്കം 57 റണ്‍സടിച്ചുകൂട്ടി താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വ്യാഴാഴ്ചയാണ് അവസാന മത്സരം.

Sanju Samson Ends Silence On Competition With Vaibhav Sooryavanshi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ