

ന്യൂഡൽഹി: ബാറ്റിങിലെ അസ്ഥിരതയിൽ തനിക്ക് നേരേ വരുന്ന വിമർശനങ്ങളോടും വിശകലനങ്ങളോടു പൊരുത്തപ്പെടാൻ വർഷങ്ങളായി താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്നു ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. രണ്ടാം ടി20യിൽ കിടിലൻ അർധ സെഞ്ച്വറിയുമായി വിമർശനങ്ങൾക്ക് അതിമനോഹരമായി ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജു.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 7 വിക്കറ്റ് വിജയവും പരമ്പരയും സ്വന്തമാക്കിയ പോരിൽ സഞ്ജു നേടിയത് നിർണായക അർധ സെഞ്ച്വറി. ആദ്യ കളിയിലെ ബാറ്റിങ് പരാജയത്തിന് രണ്ടാം പോരിൽ കിറുകൃത്യം മറുപടി. താരം 22 പന്തിൽ 57 റൺസ് വാരി. സഞ്ജു 7 ഫോറും 4 സിക്സും തൂക്കി. സഹ താരം അഭിഷേക് ശർമയുമായി ചേർന്ന് 6.2 ഓവറിൽ 88 റൺസ് അടിച്ചെടുത്ത് സഞ്ജു ഇന്ത്യൻ ജയത്തിന് അടിത്തറയിട്ടാണ് മടങ്ങിയത്.
'ഞാൻ വൈ ഫൈ ഓഫ് ചെയ്തു വയ്ക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ വൈ ഫൈ ഓണാക്കുകയും ആളുകൾ കമന്റുകൾ കണ്ണിൽപ്പെടുകയും ചെയ്യും. ചില സീനിയർ കളിക്കാർ ചില അഭിപ്രായങ്ങൾ പറയും. അത് വളരെ സ്വാഭാവികമായ കാര്യമായാണ് ഞാൻ കാണുന്നത്.'
ഇന്ത്യയുടെ ടി20 ഓപ്പണർ സ്ഥാനത്തേക്ക് കനത്ത മത്സരമാണ് നടക്കുന്നത്. അതിനിടെയാണ് ആദ്യ കളിയിലെ ഫോം ഔട്ടും. പിന്നാലെ സഞ്ജുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പ്രത്യേകിച്ച് മികച്ച ഫോമിലുള്ള വണ്ടർ കിഡ് 15കാരൻ വൈഭവ് സൂര്യവംശിയെ തഴഞ്ഞാണ് ആദ്യ കളിയിൽ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പിന്നാലെ താരം മോശം ഫോമിൽ കളിച്ച് പുറത്തായത് വിമർശനങ്ങൾ കടുപ്പിച്ചു.
'ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ പുറത്തു നിന്നുള്ള ഇത്തരം കാര്യങ്ങൾ ബാധിക്കും. പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കണം, എങ്ങനെ തയ്യാറെടുക്കണം, ഏത് മനോഭാവത്തിൽ കളിക്കണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാകണം. ഇത്തരം വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു മനസിലാക്കാൻ തക്ക പാകതയും പരിചയ സമ്പത്തും ഞാൻ ആർജിച്ചിട്ടുണ്ട്. മുൻപ് ഇതെല്ലാം കേൾക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അല്ല. ഞാൻ മെഷീനല്ല. ഇതൊന്നും എന്നെ ബാധിക്കാറില്ല എന്നു പറയാൻ നമ്മൾ റോബട്ടുകളും അല്ലല്ലോ. തീർച്ചയായും നമ്മളെ അത്തരം ശബ്ദങ്ങൾ ബാധിക്കും.'
'ഇത്തരം കാര്യങ്ങളിൽ അമിത ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ എനിക്ക് ഇതുപോലെ ബാറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരു ഷോട്ട് അടിക്കുന്നതിനു മുൻപ് ഞാൻ ഔട്ടായാൽ വീണ്ടും വൈ ഫൈ പ്രശ്നമാകുമല്ലോ എന്നു പത്തു തവണ ചിന്തിക്കേണ്ടി വരും. അതിനാൽ ഞാൻ എന്നോടു തന്നെ സാരമില്ല എന്നു പറയും.
പുറത്തു നിന്നുള്ളവർക്ക് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും എന്റെ എതിരാളികളെന്ന നിലയിൽ തോന്നിയേക്കാം. ഞങ്ങൾ ഒരൊറ്റ ടീമാണ്. രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ടീം ജയിക്കുക എന്നതിനാണ് മുൻഗണന. അതിനു ശേഷമേ വ്യക്തിഗത കാര്യങ്ങൾ വരുന്നുള്ളു.'
'ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിലുള്ള പരിചയസമ്പത്ത്, കഠിനമായ സെലക്ഷൻ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കാൻ ആ നായകത്വം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ കളിക്കാരും നന്നായി പ്രകടനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ മാനേജ്മെന്റിന് ടീമിനെ തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണ്. അത്തരം ഘട്ടങ്ങളിൽ എനിക്ക് അവസരം തന്നില്ല അവന് എന്തുകൊണ്ടു കൊടുത്തു എന്നു ചിന്തിച്ച് നിരാശപ്പെടാനോ നെഗറ്റീവ് മനോഭാവം പുലർത്താനോ നമുക്ക് കഴിയില്ല. അത്തരം രീതികൾ മുന്നോട്ടു കൊണ്ടുപോകാൻ നിലവിലെ ഇന്ത്യൻ ടീമിൽ സാധിക്കില്ല'- സഞ്ജു വ്യക്തമാക്കി.