ന്യൂയോര്‍ക്ക്: കഴിഞ്ഞ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ധരിച്ച ആറ് ജേഴ്‌സികള്‍ ലേലം പോയത് 7.8 മില്യണ്‍ ഡോളറിന് (64 കോടി രൂപ). ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒരുകളിയുടെ ആദ്യപകുതിയില്‍ കളിച്ചപ്പോള്‍ ധരിച്ച ജേഴ്‌സിയ്ക്കാണെന്ന് ലേല സംഘാടകരായി സോത്ത്ബീ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ 3-3ന് സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ടുഗോളുകളും മെസിയുടെ വകയായിരുന്നു
ലേലത്തില്‍ വിജയിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓണ്‍ലൈന്‍ ലേലത്തിന് മുന്‍പായി സോത്ത്ബീയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ടീ ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മെസി ഫൗണ്ടേഷന്റെ പിന്തുണയോടെ സാന്റ് ജോവാന്‍ ഡി ഡ്യൂ ബാഴ്സലോണ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിനായി ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സംഭാവന ചെയ്യുമെന്ന് സോത്ത്ബീ പറഞ്ഞു.
നിലവില്‍ ഇന്റര്‍ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസി 17 വര്‍ഷം ബാഴ്‌സലോണയില്‍ ചെലവഴിച്ചിരുന്നു. എട്ടുതവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും മെസി നേടിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നായിരുന്നു മെസിയുടെ എട്ടാം നേട്ടം. ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസി മാറി. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഏക അര്‍ജന്റീനാ താരവും കൂടിയാണ് മെസി.
റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോകുമെന്ന് സംഘാടകര്‍ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. 1998ല്‍ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൈക്കല്‍ ജോര്‍ദാന്‍ ധരിച്ച ജേഴ്‌സിയാണ് ഇതുവരെ നടത്തിയ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം പോയത്.കഴിഞ്ഞ വര്‍ഷം10.1മില്യണ്‍ ഡോളറിനാണ് വില്‍പ്പന നടന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates