ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട തോൽവി നേരിട്ടതിനു പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഭിന്നതയെന്നു റിപ്പോർട്ട്. ക്യാപ്റ്റൻ ഷാൻ മസൂദും സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയും തമ്മിൽ ഡ്രസിങ് റൂമിൽ വച്ച് വലിയ വാക്കുതർക്കമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാന് ജയിക്കാൻ 268 റൺസ് മതിയായിരുന്നു. എന്നാൽ അവരുടെ ബാറ്റിങ് നിര 163 റൺസിൽ ആയുധം വച്ച് ദയനീയമായി കീഴടങ്ങി. 104 റൺസിന്റെ വമ്പൻ തോൽവിയാണ് അവർക്ക് നേരിടേണ്ടി വന്നത്. മാത്രമല്ല 2024ൽ സ്വന്തം നാട്ടിൽ അവർ 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ബംഗ്ലാദേശിനു മുന്നിൽ അടിയറ വച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് മണ്ണിലെ കനത്ത തോൽവി. ടെസ്റ്റിൽ തുടരെ മൂന്ന് വട്ടം ബംഗ്ലാദേശിനോടു പരാജയപ്പെട്ടെന്ന നാണക്കേടിന്റെ ഭാരം വേറെയും.
അതിനിടെയാണ് ടീമിന്റെ പ്രതിസന്ധി വീണ്ടും മറനീക്കി പുറത്തു വന്നത്. കനത്ത തോൽവിക്കൊപ്പം മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിനു പിഴ ശിക്ഷ നേരിടേണ്ടി വന്നതും പാകിസ്ഥാനു കനത്ത അടിയായി.
മത്സര ശേഷം ഡ്രസിങ് റൂമിൽ വച്ചു നടന്ന ടീം മീറ്റിങിലാണ് നായകനും സൂപ്പർ പേസറും കൊമ്പുകോർത്തത്. ബംഗ്ലാ ബാറ്റിങിനു മേൽ സമ്മർദ്ദമുണ്ടാക്കാൻ പാക് പേസർമാർക്കു സാധിച്ചില്ലെന്നു നായകൻ ഷാൻ മസൂദ് കുറ്റപ്പെടുത്തി. ഷഹീൻ അഫ്രീദിയേയാണ് നായകൻ കൂടുതലാണ് കുറ്റപ്പെടുത്തിയത്. ഷഹീന്റെ പന്തുകൾക്ക് ഒട്ടും വേഗതയില്ല എന്നായിരുന്നു നായകന്റെ നിരീക്ഷണം.
ബംഗ്ലാദേശ് താരം നഹീദ് റാണ എറിഞ്ഞ പന്തിനേക്കാൾ (132 കിലോമീറ്റർ) വേഗം കുറവായിരുന്നു ഷഹീന്റെ പന്തുകൾക്ക്. പന്തിന്റെ വേഗക്കുറവ് കാരണം എതിർ നിരയിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കാൻ സാധിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും മസൂദ് തന്റെ അതൃപ്തി തുറന്നു പറഞ്ഞു.
എന്നാൽ ഈ വിമർശനം ഷഹീൻ അഫ്രീദിക്ക് ഇഷ്ടമായില്ല. പാകിസ്ഥാന്റെ ബാറ്റിങാണ് എല്ലാം കുളമാക്കിയത് എന്നാണ് അഫ്രീദി തിരിച്ചടിച്ചത്. ആദ്യ ഇന്നിങ്സിൽ വലിയ ലീഡ് എടുക്കാൻ ബാറ്റിങ് നിരയ്ക്കു സാധിച്ചില്ല. ക്യാപ്റ്റൻ സ്വന്തം ബാറ്റിങ് പ്രകടനത്തിൽ ഒരു ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കുമെന്നും ഷഹീൻ തിരിച്ചടിച്ചു.
തോൽവിക്കൊപ്പം കുറഞ്ഞ ഓവർ നിരക്കിനു ശിക്ഷ കിട്ടിയതും പാകിസ്ഥാനു ഇരട്ട പ്രഹരമായി. മത്സരത്തിനിടെ ടീം അനലിസ്റ്റുകൾ ഓവർ നിരക്കിനെക്കുറിച്ച് ക്യാപ്റ്റനു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. തോൽവി ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും പാക് ടീമിനെ പിന്നോട്ടടിച്ചു. അവർ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
രണ്ടാം ടെസ്റ്റിൽ പാക് ടീമിൽ അഴിച്ചുപണി ഉറപ്പാണെന്നു വ്യക്തമായിട്ടുണ്ട്. ഷഹീൻ അഫ്രീദി, ഓപ്പണർ ഇമാം ഉൾ ഹഖ് എന്നിവരെ ഒഴിവാക്കിയേക്കും. പരിക്കു മാറി മുൻ നായകൻ ബാബർ അസം ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിൽഹെറ്റിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. ഷഹീൻ അഫ്രീദിയെയും ഓപ്പണർ ഇമാം ഉൾ ഹഖിനെയും ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, പരിക്കിൽ നിന്ന് മുക്തനായ ബാബർ അസം ടീമിലേക്ക് തിരിച്ചെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates