ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കില്ല. ഒന്നാം ടെസ്റ്റിനിടെ ഗിൽ കഴുത്തിനു പരിക്കേറ്റ് ബാറ്റിങിനു ഇറങ്ങിയതിനു പിന്നാലെ റിട്ടയേർഡ് ഹർട്ടായി ക്രീസ് വിട്ടിരുന്നു. പിന്നീട് കളിച്ചിട്ടില്ല. രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലാണ് നടക്കുന്നത്. ഗിൽ ഗുവാഹത്തിയിൽ ടീമിനൊപ്പമുണ്ട്. എന്നാൽ കളിക്കില്ലെന്നാണ് വിവരം. ഏകദിന പരമ്പരയിലും ഗില്ലിനു നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗിൽ ക്രീസിലെത്തി 3 പന്തിൽ 4 റൺസുമായി റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. കഴുത്തിനു അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരം മടങ്ങിയത്. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഗില്ലിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കേണ്ടതില്ലെന്നു ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാംശു കൊടക് വ്യക്തമാക്കി. റിസ്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് താരത്തെ കളിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കാത്ത സാഹചര്യത്തിൽ സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൊരാൾ പകരമിറങ്ങും.
ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം പോരാട്ടം. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിർണായകമാണ്. ജയം അനിവാര്യമായ പോരാട്ടം. സമനിലയിൽ അവസാനിച്ചാലും തോറ്റാലും ഇന്ത്യയ്ക്കു പരമ്പര നഷ്ടമാകും. ഈ മാസം 30 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ഗിൽ ഈ പരമ്പരയും കളിക്കാൻ സാധ്യതയില്ല. ടീമിനെ ഈ മാസം 23നു പ്രഖ്യാപിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates