മുംബൈ: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ടൂർണമെന്റിൽ ജേതാക്കളായതിന്റെ സന്തോഷത്തിലാണ് ജമ്മു കശ്മീർ. ഉടനീളം മികച്ച പ്രകടനം നടത്തിയ ജമ്മുവിന്റെ അക്വിബ് നബിയാണ് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ താരത്തെ ദേശിയ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി തന്നെ അക്വിബ് നബിക്ക് പിന്തുണയുമായി രംഗത്ത് എത്തി. “ നിരന്തരമായ പരിശ്രമം കൊണ്ട് എന്തും സാധ്യമാകും എന്ന് ജമ്മു കശ്മീർ ലോകത്തിന് കാണിച്ചു നൽകി. ടീമിന്റെ വിജയം ജമ്മുവിന് തന്നെ അഭിമാനമാണ്. അക്വിബ് ദേശീയ ടീമിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആണെങ്കിൽ ഇംഗ്ലണ്ടിൽ വരാനിരിക്കുന്ന മത്സരത്തിലൂടെ തുടക്കം കുറിക്കാം''എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ബിസിസിഐയെയും മുഖ്യ സെലക്ടർ അജിത് ആഗാർക്കറിനെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
രഞ്ജി ട്രോഫിയിലെ ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ ആണ് അക്വിബ് നേടിയത്. 24 റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. കൂടാതെ ടൂർണമെന്റിൽ 245 റൺസും താരം അടിച്ചെടുത്തിട്ടുണ്ട്.
ജൂലൈയിൽ ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് ടി20യും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ അക്വിബിനെ ടീമിൽ ഉൾപ്പെടണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates