അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ദയനീയമായി വീണതോടെ ടീമിന്റെ സെമി സാധ്യതകളെ അത് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കനത്ത തോൽവി പിണഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് നില ഭദ്രമാക്കുക മാത്രമാണ് വേവലാതികളില്ലാതെ സെമിയിലെത്താനുള്ള ഏക വഴി. അടുത്ത രണ്ട് മത്സരങ്ങളും വെറുതെ ജയിച്ചാല്‍ പോര എന്ന് ചുരുക്കം.
ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ നാല് കളികളും ജയിച്ചെത്തിയ ഇന്ത്യയെ അടിമുടി തകര്‍ത്താണ് പ്രോട്ടീസ് സെമി സാധ്യത സജീവമാക്കി നിര്‍ത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളെല്ലാം ഒറ്റ കളിയിലൂടെ ദക്ഷിണാഫ്രിക്ക വലിച്ചു പുറത്തിട്ടു. ടീം സെലക്ഷനില്‍ തുടങ്ങിയ ഇന്ത്യയുടെ പാളിച്ച മത്സരത്തിലുടനീളം മുഴച്ചു നിന്നു. കളിക്കാരുടെ ശരീര ഭാഷ വരെ നിരാശപ്പെടുത്തുന്നതായി മാറി. ഓരോ ഇന്ത്യന്‍ താരത്തേയും വ്യക്തമായി പഠിച്ച് അവര്‍ക്ക് നേരെ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍ കൃത്യമായി ഗൃഹപാഠം ചെയ്താണ് ദക്ഷിണാഫ്രിക്ക കളത്തിലെത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പന്തെടുത്തപ്പോള്‍ തന്നെ അക്കാര്യം വ്യക്തവുമായി. ദക്ഷിണാഫ്രിക്ക മത്സരം ജയിച്ചില്ലെങ്കില്‍ മാത്രമായിരുന്നു അത്ഭുതം.
ഇന്ത്യയുടെ സാധ്യതകള്‍
ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ശേഷിക്കുന്നത്. ഈ മാസം 26ന് ഇന്ത്യ ചെന്നൈയില്‍ സിംബാബ്‌വെയെ നേരിടാനിറങ്ങും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനേയും. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാത്രമല്ല നെറ്റ് റണ്‍റേറ്റ് വലിയ തോതില്‍ ഉയര്‍ത്തുകയും വേണം. ദക്ഷിണാഫ്രിക്കക്കെതിരായ 76 റണ്‍സിന്റെ കനത്ത തോല്‍വി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
സിംബാബ്‌വെയോ വെസ്റ്റ് ഇന്‍ഡീസോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ അതോടെ ഗ്രൂപ്പിലെ സെമി സാധ്യത കൂടുതല്‍ നാടകീയമായി മാറും. ഇതും ഇന്ത്യയെ ബാധിക്കും. അടുത്ത രണ്ട് മത്സരങ്ങളും കൂടി ദക്ഷിണാഫ്രിക്ക ജയിക്കണമെന്നായിരിക്കും ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമേ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റിനെ കൂടുതല്‍ ആശ്രയിക്കാതെ സെമി ഉറപ്പിക്കാന്‍ പറ്റു. അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചാലുള്ള അവസ്ഥയാണിത്. ഒരു മത്സരം കൂടി തോറ്റാല്‍ പിന്നെ സെമിയെ കുറിച്ച് ആലോചിക്കേണ്ടതില്ല.
ഐസിസി പറയുന്നത്
സൂപ്പര്‍ എട്ടില്‍ ടീമുകളുടെ പോയിന്റുകള്‍ തുല്യമായാല്‍ കൂടുതല്‍ ജയങ്ങളായിരിക്കും പരിഗണിക്കുക.
പോയിന്റുകളും ജയങ്ങളും തുല്യ നിലയില്‍ നിന്നാല്‍ നെറ്റ് റണ്‍റേറ്റ് റാങ്കിങ് തീരുമാനിക്കും.
ഇനി നെറ്റ് റണ്‍റേറ്റും തുല്യമായി വന്നു എന്നിരിക്കട്ടെ അപ്പോള്‍ നേര്‍ക്കു നേര്‍ കളിച്ചതിന്റെ ഫലമായിരിക്കും ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കുക.
ഇതുകൊണ്ടൊന്നും സെമിയിലെത്തേണ്ട ഒന്നും രണ്ടും സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ സാധിക്കുന്നില്ല എന്നു കരുതുക. അപ്പോള്‍ ഫെബ്രുവരി 6 വരെയുള്ള ഐസിസി ടി20 റാങ്കിങായിരിക്കും സ്ഥാനം നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. നിലവില്‍ ഇന്ത്യയാണ് ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് സെമിയിലെത്താം. പക്ഷേ അതിനു അതി വിദൂര സാധ്യത മാത്രമാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates