കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസിലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. സെമിഫൈനൽ സാധ്യതകൾ ശക്തമാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്.
പല്ലക്കീലിൽ നടന്ന ആദ്യ സൂപ്പർ 8 മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. 147 റൺസ് മാത്രമാണ് മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാർക്ക് സംഭവിച്ച നിരവധി പിഴവുകളാണ് കാര്യങ്ങൾ കൈവിട്ട പോകാൻ കാരണം.
പ്രത്യേകിച്ച് സ്ലോ പിച്ചിൽ ബാറ്റർമാർ സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതും സിംഗിൾസ് എടുക്കുന്നതിലെ ആശയക്കുഴപ്പവുമാണ് വിക്കറ്റുകൾ നഷ്ടമാകാൻ പ്രധാന കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞാൽ മികച്ച ഒരു വിജയം നേടാൻ കഴിയും.
മറുഭാഗത്ത്, സൂപ്പർ 8ലെ പാകിസ്ഥാനുമായുള്ള ആദ്യ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ സെമി സാധ്യതകൾ കൂടുതൽ എളുപ്പമാക്കാൻ ടീമിന് കഴിയും.
നായകൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലുള്ള സ്പിൻ ആക്രമണം കൊളംബോയിലെ സാഹചര്യങ്ങളിൽ ശ്രീലങ്കയ്ക്ക് വെല്ലുവിളിയാണ്. ടീമിലെ ബാറ്റർമാരും മികച്ച ഫോമിൽ ഉള്ളത് ന്യൂസിലൻഡിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates