ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി ഇതിഹാസ ന്യൂസിലൻഡ് താരവും മുൻ നായകനുമായി സ്റ്റീഫൻ ഫ്ലെമിങിനെ നിയമിച്ചു. ബ്രണ്ടൻ മക്കെല്ലത്തിനു പകരമാണ് ഫ്ലെമിങ് പുതിയ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ നിയമനം സ്ഥിരീകരിച്ചു. മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, മുൻ ഇംഗ്ലണ്ട് പരിശീലകൻ തന്നെയായ ആൻഡി ഫ്ലവർ എന്നിവരടക്കമുള്ളവരുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവിൽ ഫ്ലെമിങിനാണ് നറുക്കു വീണത്.
ഇംഗ്ലണ്ട് റെഡ് ബോൾ ക്രിക്കറ്റിൽ സമൂല മാറ്റത്തിനായി നേതൃത്വം കൊടുക്കാനുള്ള ചുമതല ഫ്ലെമിങിനു നൽകുന്ന കാര്യത്തിൽ സെലക്ഷൻ പാനൽ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ കൂടിയായ ഫ്ലെമിങ് ക്യാപ്റ്റനെന്ന നിലയിൽ ദീർഘനാൾ ന്യൂസിലൻഡിനെ നയിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ദീർഘനാൾ പ്രവർത്തിച്ചതിന്റെ അനുഭവങ്ങളുമുണ്ട്. ഫ്ലെമിങിന്റെ വരവോടെ പുതിയൊരു അധ്യായമാണ് ഇംഗ്ലണ്ട് ക്രിക്കറ്റിൽ തുറക്കപ്പെടുന്നത്.
'ടെസ്റ്റ് പരിശീലകനായി ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നതിൽ ഞാൻ ഏറെ ആവേശഭരിതനാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അഭിമാനകരമായ കോച്ചിങ് പദവികളിലൊന്നാണിത്. തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ബ്രണ്ടൻ മക്കെല്ലവും ബെൻ സ്റ്റോക്സും കെട്ടിപ്പടുത്ത നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകണം. ലക്ഷ്യം എല്ലായ്പ്പോഴും വിജയം തന്നെയാണ്. മാത്രമല്ല ദീർഘ നാളത്തേക്കുള്ള ടീമിന്റെ മുന്നേറ്റമാണ് പ്രധാനം. ടീമിലും ടീമിലെത്താനുമായി കാത്തിരിക്കുന്ന നിരവധി യുവ പ്രതിഭകളുണ്ട്. അവരെ ലോകോത്തര ക്രിക്കറ്റർമാരായി ഉയർത്തുകയാണ് മറ്റൊരു ലക്ഷ്യം'- ഫ്ലെമിങ് വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ ഏറ്റവും വിജയ ശതമാനമുള്ള പരിശീലകനാണ് 53കാരനായ ഫ്ലെമിങ്. 18 വർഷത്തോളമാണ് അദ്ദേഹം സിഎസ്കെ ഡഗൗട്ടിൽ തന്ത്രമോതിയത്. അദ്ദേഹത്തിന്റെ പരിശീനത്തിനു കീഴിൽ ടീം 10 ഫൈനലുകൾ കളിച്ചു. അതിൽ അഞ്ച് കിരീട നേട്ടങ്ങൾ. 2023ൽ ദി ഹണ്ട്രഡ് പോരാട്ടത്തിൽ സതേൺ ബ്രേവിനെ ഫൈനലിലെത്തിച്ച അദ്ദേഹം ദക്ഷിണാഫ്രിക്ക, അമേരിക്ക അടക്കമുള്ള ടി20 ലീഗുകളിൽ സിഎസ്കെ ഫ്രാഞ്ചൈസി ടീമുകളുടേയും പരിശീകനായിരുന്നു.
ന്യൂസിലൻഡിനായി 80 ടെസ്റ്റുകളിൽ നായകനായി കളിച്ച ഫ്ലെമിങ് ഇക്കാര്യത്തിൽ റെക്കോർഡ് തീർത്താണ് പടിയിറങ്ങിയത്. 111 ടെസ്റ്റ് മത്സരങ്ങൾ ടീമിനായി കളിച്ചു. 80 ടെസ്റ്റിൽ 28 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2005ൽ നോട്ടിങ്ഹാംഷെയറിനെ കൗണ്ടി ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ച മികവും അദ്ദേഹത്തിലെ നായകനുണ്ട്.
ജോ റൂട്ട് നായകൻ
ഫ്ലെമിങിനൊപ്പം ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി രണ്ടാം വട്ടവും ചുമതലയേറ്റിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 64 ടെസ്റ്റുകളിൽ ടീമിനെ നയിച്ച റൂട്ട് 27 വിജയങ്ങൾ സമ്മാനിച്ചു. ഇംഗ്ലണ്ടിന്റെ ഏറ്റവും വിജയിച്ച ക്യാപ്റ്റനെന്ന റെക്കോർഡും റൂട്ടിനുണ്ട്. ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരായ മോശം റെക്കോർഡാണ് താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിച്ചത്. എങ്കിലും ഇംഗ്ലണ്ടിന്റെ മികച്ച ക്യാപ്റ്റനെന്ന പെരുമയിൽ റൂട്ടിന്റെ പേര് മുന്നിൽ തന്നെയുണ്ട്. സമീപകാലത്ത് ഏകദിന ടീമിലേയും സ്ഥിരം സാന്നിധ്യമായ റൂട്ട് മിന്നും ഫോമിലാണ് ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ബാറ്റ് വീശുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates