മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയതു മാത്രമാണ് മാറ്റം. ടീമിനെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി ആവശ്യമുള്ളു എന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതായി ടീം പ്രഖ്യാപനം.
ലോകകപ്പിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കി ഏഷ്യാ കപ്പ് ടീമിലെ ശേഷിക്കുന്ന 15 അംഗ സംഘത്തെയാണ് ലോകകപ്പിനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പരിക്ക് പൂര്‍ണമായി മാറിയില്ലെങ്കിലും കെഎല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിവു പോലെ സൂര്യ കുമാര്‍ യാദവിന്റെ സ്ഥാനത്തിനും ഒരു ഇളക്കവും സംഭവിച്ചില്ല. രാഹുലിന്റെ പരിക്ക് സംബന്ധിച്ചു ഇപ്പോഴും വ്യക്തത വന്നിട്ടില്ല. താരം ഏഷ്യാ കപ്പിൽ ഇതുവരെ കളിച്ചിട്ടുമില്ല. എന്നിട്ടും ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചു.
സൂര്യകുമാർ യാദവിന്റെ സ്ഥാനത്തിനു ഇളക്കമില്ലാത്തതാണ് ക്രിക്കറ്റ് ലോകത്തിനു ഇപ്പോഴും അത്ഭുതമായി തുടരുന്ന കാര്യം. അവസാനം കളിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 78 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ആവറേജ് 26. സൂര്യകുമാറിന്റെ ഏകദിനത്തിലെ കന്നി അർധ സെഞ്ച്വറി 2021ലാണ് പിറന്നത്. അന്ന് 53 റൺസെടുത്തു. താരം അവസാനമായി ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് 2022ൽ. ഏകദിനത്തിലെ മികച്ച സ്കോറും അന്നാണ് പിറന്നത്. 64 റൺസ്.
അതിനു ശേഷം താരം 20 ഏകദിനങ്ങള്‍ കളിച്ചു. 18 ഇന്നിങ്‌സുകളും ബാറ്റ് ചെയ്തു. എന്നാല്‍ ഒന്നില്‍ പോലും തിളങ്ങിയില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തിലും തുടര്‍ച്ചയായി ഗോൾഡൻ ഡക്കായി പുറത്തായി. എന്നിട്ടും ടീമിലെ സ്ഥാനം ഭദ്രം!
യുസ്‌വേന്ദ്ര ചഹലിനും ലോകകപ്പ് ടീമിലും ഇടമില്ല. താരത്തിന്റെ ഏഷ്യാ കപ്പിലെ അഭാവം നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നൈസർഗിക ലെഗ് സ്പിന്നറായ ചഹൽ ഇന്ത്യൻ ടീമിലെ അനിവാര്യമായ താരമാണെന്നു നേരത്തെ സ്പിൻ ഇതിഹാസം ഹർഭജൻ സീങ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ചഹലിനെ പിന്തള്ളി ടീമിൽ ഇടം പിടിച്ച കുൽദീപ് യാദവ് ഈ വർഷം മികച്ച ബൗളിങാണ് ഏകദിനത്തിൽ പുറത്തെടുത്തിട്ടുള്ളത്. ഈ മികവാണ് ചഹലിന്റെ വഴിയടച്ചത്. ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് കുല്‍ദീപ്. 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2019 ലോകകപ്പില്‍ ഏഴ് മത്സരങ്ങളും കുല്‍ദീപ് കളിച്ചു. ആറ് വിക്കറ്റുകളും നേടി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ് കരുത്ത്. രാഹുലും കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
പേസ് ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദു ഠാക്കൂര്‍ എന്നിവര്‍. സ്പിന്‍ ഓള്‍റൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ.
ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവാണ് സ്പെഷലിസ്റ്റ് സ്പിന്നർ.
ഇന്ത്യയുടെ ലോകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates