മുംബൈ: 2026-ലെ ഐസിസി ടി20 ലോകകപ്പ് വിജയത്തിന് മുൻപുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ കാണിച്ച നിസ്വാർത്ഥമായ നിലപാടുകളെയും ഉയർന്ന കായിക സംസ്കാരത്തെയും വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ നായകനും സൂപ്പർ ബാറ്ററുമായ സൂര്യകുമാർ യാദവ്. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോകകപ്പിന് മുന്നോടിയായി ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും സഞ്ജുവിനും ഇടയിൽ നടന്ന വികാരനിർഭരമായ സംഭാഷണം സൂര്യ തുറന്നുപറഞ്ഞത്.
സഞ്ജു ഒരു മികച്ച മനുഷ്യനാണെന്നും, ടീമിനെ മുന്നിൽ നിർത്തിയുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ വാക്കുകളാണ് നായകനെന്ന നിലയിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതെന്നും സൂര്യ വ്യക്തമാക്കി. ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുമായിരുന്നു.
"ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് പ്രതീക്ഷിച്ച റൺസ് കണ്ടെത്താനായില്ല. ആ സമയത്ത് ഇഷാൻ കിഷൻ മികച്ച ഫോമിലായിരുന്നു. കാര്യങ്ങൾ അത്ര അനുകൂലമല്ലാത്തതിനാൽ സഞ്ജുവിനെ കളിപ്പിക്കുക പ്രയാസമായിരിക്കുമെന്ന് ഒരു ദിവസം ടീം ബസിൽ യാത്ര ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. 'ചേട്ടാ, കാര്യങ്ങൾ പോകുന്ന പോക്കുവെച്ച് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുക ബുദ്ധിമുട്ടായിരിക്കും' എന്നാണ് ഞാൻ പറഞ്ഞത്," സൂര്യ ഓർത്തെടുത്തു.
തന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടും സഞ്ജു നൽകിയ മറുപടിയാണ് തന്നെ ഞെട്ടിച്ചതെന്ന് സൂര്യ പറയുന്നു. 'ഭാവു, ടീമിന് ലോകകപ്പ് നേടാൻ ഏതാണ് ഏറ്റവും നല്ല തീരുമാനമെന്ന് തോന്നുന്നത്, ആ തീരുമാനവുമായി താങ്കൾ മുന്നോട്ട് പോവുക. എപ്പോഴെങ്കിലും എന്നെ ടീമിന് ആവശ്യമുണ്ടെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ടാകും. മത്സരത്തിൽ ഇറങ്ങാൻ പൂർണ്ണ സജ്ജനായിത്തന്നെ ഞാൻ തയ്യാറെടുപ്പുകൾ നടത്തും' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സ്വന്തം സ്ഥാനത്തെക്കുറിച്ച് സ്വാർത്ഥതയില്ലാതെ ടീമിന് വേണ്ടി ചിന്തിക്കുന്ന ഇത്തരം മനുഷ്യരും ഈ ലോകത്തുണ്ടല്ലോ എന്നോർത്ത് എനിക്ക് വലിയ അത്ഭുതവും ആത്മവിശ്വാസവും തോന്നി. അതോടെ സഞ്ജുവിനോടുള്ള ബഹുമാനം ഇരട്ടിയായി," സൂര്യകുമാർ യാദവ് പറഞ്ഞു.
നായകനെന്ന നിലയിൽ താൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനമായിരുന്നു സഞ്ജുവിനെ മാറ്റിനിർത്തുക എന്നത്. നല്ല മനുഷ്യർക്ക് നല്ലതുമാത്രമേ സംഭവിക്കൂ എന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ മോശം ഫോമിലായപ്പോഴും സഞ്ജുവിന് താനും കോച്ചും പൂർണ്ണ പിന്തുണ നൽകിയിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള സെഞ്ചുറിയും ദക്ഷിണാഫ്രിക്കയിൽ നേടിയ 216 റൺസും സഞ്ജുവിന്റെ കരിയറിലെ വൻ തിരിച്ചുവരവായിരുന്നുവെന്നും സൂര്യ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates