കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ നിന്നു ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഔട്ടായതില്‍ വിവാദം. ന്യൂസിലന്‍ഡിനോട് 9 വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് പ്രോട്ടീസ് പുറത്തായത്. മത്സരത്തില്‍ മാര്‍ക്രം രചിന്‍ രവീന്ദ്രയുടെ പന്തില്‍ ഡാരില്‍ മിച്ചലിനു ക്യാച്ച് നല്‍കിയാണ് ഔട്ടായത്. ഇതാണ് വിവാദമായിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞത് മാര്‍ക്രമായിരുന്നു. എന്നാല്‍ സെമിയില്‍ താരം 18 റണ്‍സില്‍ നില്‍ക്കെ പുറത്തായി.
എന്നാല്‍ ഡരില്‍ മിച്ചല്‍ കൈയിലൊതുക്കും മുന്‍പ് പന്ത് ഗ്രൗണ്ടില്‍ തൊട്ടിരുന്നുവെന്ന വാദമാണ് ചിലര്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഡിആര്‍എസ് പരിശോധനയില്‍ ഈ ക്യാച്ച് അനുവദിക്കുകയും മാര്‍ക്രത്തിനു മടങ്ങേണ്ടി വരികയും ചെയ്തു. തേഡ് അംപയറുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തിയത്.
20 പന്തില്‍ 18 റണ്‍സുമായി ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മാര്‍ക്രം മടങ്ങിയത്. എട്ടാം ഓവറിന്റെ നാലാം പന്തിലാണ് പ്രോട്ടീസ് നായകന്റെ വിവാദമായ പുറത്താകല്‍. തേഡ് അംപയർ എടുത്തത് തെറ്റായ തീരുമാനം ആണെന്നു മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ഇതിഹാസ ഓൾ റൗണ്ടറുമായ ഷോൺ പൊള്ളോക്ക് വ്യക്തമാക്കി.
മത്സരത്തില്‍ ഒരു തവണ മാര്‍ക്രത്തിനു ജീവന്‍ തിരിച്ചു കിട്ടിയിരുന്നു. 4 റണ്‍സില്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ രചിന്‍ രവീന്ദ്ര ഒരു ഈസി ക്യാച്ച് വിട്ടു കളഞ്ഞിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയ താരം മികച്ച രീതിയില്‍ ക്രീസില്‍ തുടരാന്‍ ഒരുങ്ങുന്നതിനിടെയാണ് രചിന്‍ രവീന്ദ്ര പന്തുകൊണ്ട് പ്രായശ്ചിത്തം ചെയ്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മാര്‍ക്കോ യാന്‍സന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. ഒരുവേള പ്രോട്ടീസ് 77 റണ്‍സിനിടെ 5 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി പരിതാപകരമായ നിലയിലായിരുന്നു. അവിടെ നിന്നാണ് പൊരുതി നോക്കാവുന്ന സ്‌കോറിലേക്ക് യാന്‍സന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് ടീമിനെ എത്തിച്ചത്.
എന്നാല്‍ കിവികളുടെ മറുപടി അതിവേഗത്തിലായിരുന്നു. ഓപ്പണര്‍മാര്‍ ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഫിന്‍ അല്ലന്‍ റെക്കോര്‍ഡ് സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. സഹ ഓപ്പണര്‍ ടിം സെയ്ഫര്‍ട് അര്‍ധ സെഞ്ച്വറിയും നേടി. ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികള്‍ വെറും 12.5 ഓവറില്‍ 173 റണ്‍സെടുത്താന്‍ ജയിച്ചു കയറി ഫൈനലുറപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates