സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു മടങ്ങേണ്ടി വന്നു. സൂപ്പര്‍ എട്ടില്‍ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യത സജീവമാക്കി. രണ്ടു വിജയങ്ങളിൽ നിന്ന് നാലു പോയിന്റ് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഒരു വിജയവും ഒരു തോൽവിയുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.
ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. ബൗളിങ് പിച്ചില്‍ ക്വിന്‍ന്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് പ്രോട്ടീസിനു കരുത്തായത്. ക്വിന്റന്‍ ഡി കോക്ക് 38 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 65 റണ്‍സെടുത്തു. പിന്നീടെത്തിയവരില്‍ ഡേവിഡ് മില്ലറാണ് മികവ് പുലര്‍ത്തിയ മറ്റൊരു ബാറ്റര്‍. താരം 28 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ചുമലിലേറ്റിയ ഹാരി ബ്രൂക്കിനെ അവസാന ഓവറില്‍ ആന്റിച്ച് നോര്‍ക്യ മടക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ ബ്രൂക്ക് പുറത്തായ ശേഷം ക്രീസിലുണ്ടായിരുന്ന സാം കറന് ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ. 37 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates