Harmanpreet Kaur  x
Sports

ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ വനിതാ ക്യാപ്റ്റന്‍; ഹര്‍മന്‍പ്രീത് കൗറിന് റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങിനെ പിന്തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ ഇന്ത്യയുടെ തുടരെ മൂന്ന് ടി20 വിജയങ്ങള്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു നേട്ടം. വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിനു സ്വന്തം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടത്തിലെത്തിയത്.

130 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഹര്‍മന്‍പ്രീതിന്റെ 77ാം വിജയമാണിത്. 48 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. 5 മത്സരങ്ങളില്‍ ഫലമില്ല. 58.46 ആണ് വിജയ ശതമാനം.

ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍ പിന്തള്ളിയത്. 76 വിജയങ്ങളാണ് മെഗ് ലാന്നിങിനു ക്യാപ്റ്റനെന്ന നിലയിലുള്ളത്. 100 മത്സരങ്ങളില്‍ നിന്നാണ് മെഗ് ലാന്നിങ് 76 വിജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്. 18 കളികളില്‍ മാത്രമാണ് ടീം തോറ്റത്. ഒരു ടൈ. അഞ്ച് ഫലമില്ലാത്ത മത്സരങ്ങളും മെഗ് ലാന്നിങിന്റെ അക്കൗണ്ടിലുണ്ട്. വിജയ ശതമാനത്തില്‍ ഹര്‍മന്‍പ്രീതിനേക്കാള്‍ മുന്നില്‍ മെഗ് ലാന്നിങാണ്.

വനിതാ ടി20യിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് മെഗ് ലാന്നിങിനെ കണക്കാക്കുന്നത്. 4 തവണ ഓസീസ് ടീമിനെ ടി20 ലോകകപ്പ് വിജയത്തിലേക്കും ലാന്നിങ് നയിച്ചിട്ടുണ്ട്.

ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡില്‍ 8 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ വെറും 13.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സടിച്ച് കളി അനായാസം സ്വന്തമാക്കി. ഒപ്പം പരമ്പരയും ഉറപ്പിച്ചു.

ഓപ്പണര്‍ ഷെഫാലി വര്‍മ തിരുവനന്തപുരത്തെത്തിയ ആരാധകരെ ആവേശത്തിലാറാടിച്ച് കളം വാണു. താരം 42 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷിച്ച 36 റണ്‍സ് മാത്രമാണ് പിന്നീട് വന്നവര്‍ക്ക് ചേര്‍ക്കേണ്ടി വന്നത്.

സ്മൃതി മന്ധാന (1), ജെമിമ റോഡ്രിഗ്സ് (9) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യ ജയം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഷെഫാലിക്കൊപ്പം ക്രീസില്‍. താരം 18 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

Harmanpreet Kaur achieved this milestone during the third T20I between India and Sri Lanka in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിപിയുടെ ഗുളിക കഴിച്ചില്ല, പ്രാഥമികകര്‍മം നടത്താന്‍ പോലും അനുവദിച്ചില്ല, പൊലീസ് ഫോണ്‍ പിടിച്ചെടുത്തെന്ന്; എന്‍ സുബ്രഹ്മണ്യന്‍

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

ഇത് ക്യാച്ചാണോ? മടങ്ങാന്‍ മടിച്ച് ലാബുഷെയ്ന്‍; വിവാദം (വിഡിയോ)

പപ്പടം വേഗം കേടാകുന്നുണ്ടോ...? എങ്കില്‍ പരിഹാരം ഇതാ

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

SCROLL FOR NEXT