തിരുവനന്തപുരം: കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൻഡ്രം റോയൽസ്. 14 റൺസിനാണ് റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടാനായത്. തകർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ട്രിവാൻഡ്രം റോയൽസ് - 20 ഓവറിൽ 194/4, ആലപ്പി റിപ്പിൾസ് 20 ഓവറിൽ 180/6
സെമി സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള ഓരോ മത്സരവും നിർണായകമായതിനാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്റെ ബാറ്റർമാർ കരുതലോടെയായിരുന്നു തുടങ്ങിയത്. ആദ്യ അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ രണ്ട് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായപ്പോൾ ഗോവിന്ദ് ദേവ് പൈയെ ഇറക്കാനുള്ള തീരുമാനം ടീമിന് തുണയായി. രണ്ടാം വിക്കറ്റിൽ ഗോവിന്ദും അഭിഷേക് പി നായരും ചേർന്നുള്ള കൂട്ടുകെട്ടാണ് റോയൽസിന്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. വേഗത്തിൽ റൺസുയർത്തിയ ഇരുവരും ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സീസണിലെ ആദ്യ അർധ സെഞ്ച്വറി നേടിയ അഭിഷേക് (57), സിബിൻ ഗിരീഷിന്റെ പന്തിൽ ടികെ അക്ഷയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
തുടർന്നെത്തിയ വിഷ്ണു വിനോദ് കൂറ്റൻ ഷോട്ടുകളുമായി തുടങ്ങിയെങ്കിലും 18 റൺസെടുത്ത് മടങ്ങി. അതേ ഓവറിൽ തന്നെ അക്ഷയ് മനോഹറിനേയും പുറത്താക്കി സിബിൻ ഗിരീഷ് റോയൽസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടർന്ന് നാലാം വിക്കറ്റിലൊന്നിച്ച ഗോവിന്ദ് പൈയും സിജോമോൻ ജോസഫും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. വെറും 25 പന്തുകളിൽ 63 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പതിനെട്ടാം ഓവറിൽ സിബിൻ ഗിരീഷിനെ രണ്ട് സിക്സറുകൾ പറത്തിയ സിജോമോൻ അടുത്ത ഓവറിൽ അഖിൽ ദേവിനെതിരെയും ഇതാവർത്തിച്ചു. അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം ഗോവിന്ദ് ദേവ് പൈ 15 റൺസ് നേടി. ഗോവിന്ദ് 50 പന്തുകളിൽ നിന്ന് 82ഉം സിജോമോൻ 13 പന്തുകളിൽ നിന്ന് 31ഉം റൺസുമായി പുറത്താകാതെ നിന്നു. റിപ്പിൾസിന് വേണ്ടി സിബിൻ ഗിരീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആദ്യ ഓവറിൽ തന്നെ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. പകരമെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി തുടക്കം മുതൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാൽ ആറാം ഓവറിൽ അസറുദ്ദീന്റെ മടക്കം റിപ്പിൾസിന് തിരിച്ചടിയായി. എൻ.പി. ബേസിലിന്റെ പന്തിൽ എം. നിഖിൽ ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസർ മടങ്ങിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബിയും കെഎ അരുണും ഒന്നിച്ചതോടെ റിപ്പിൾസിന്റെ പ്രതീക്ഷകൾ വീണ്ടുമുണർന്നു. ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ മുക്കാൽ പങ്കും പിറന്നത് സച്ചിന്റെ ബാറ്റിൽ നിന്നായിരുന്നു. വി അജിത്തിനെയും സിജോമോൻ ജോസഫിനെയും തുടരെ സിക്സുകൾ പായിച്ച സച്ചിൻ അതിവേഗം സ്കോർ ഉയർത്തി.
എന്നാൽ സ്കോർ 138ൽ നിൽക്കെ എം നിഖിലിന്റെ പന്തിൽ സച്ചിൻ പുറത്തായതോടെ റോയൽസ് മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 49 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 91 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. അടുത്ത ഓവറിൽ 37 റൺസെടുത്ത കെഎ അരുണും പുറത്തായി. അഭിജിത് പ്രവീണും (18) സിബിൻ ഗിരീഷും (9) പൊരുതിയെങ്കിലും റിപ്പിൾസിന്റെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റിന് 180-ന് അവസാനിച്ചു. റോയൽസിന് വേണ്ടി എൻപി ബേസിൽ നാല് വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates