മുംബൈ: ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്‌ലി ഒഴിയുകയാണെന്നും പകരം രോഹിത് ശർമ ക്യാപ്റ്റനായി എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ.
യുഎഇയിൽ ഒക്‌ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ വൈറ്റ് ബോൾ നായക സ്ഥാനം ഒഴിയുമെന്നായിരുന്നു റിപ്പോർട്ട്. ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോഹ്‌ലിയുടെ നീക്കമെന്നും രോഹിത് ശർമ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിങിനെ ബാധിക്കുന്നതായാണ് കോഹ്‌ലിയുടെ വിലയിരുത്തൽ.
നായക സ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്‌മെൻറുമായി കോഹ്‌ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ച ചെയ്തുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2022ലും 2023ലും നടക്കുന്ന ലോകകപ്പുകളിൽ ബാറ്റിങിൽ ടീമിന് കൂടുതൽ സംഭാവന നൽകാൻ ഇതിലൂടെ കോഹ്‌ലി ലക്ഷ്യമിടുന്നു എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഇത്തരമൊരു കാര്യം ബിസിസിഐയുടെ പരിഗണനയ്ക്കേ വന്നിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റൻ സ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ചാണ് നിങ്ങൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ബിസിസിഐ ചർച്ച ചെയ്തിട്ടില്ല, ആലോചനയിൽ പോലും ഉണ്ടായിട്ടില്ല. എല്ലാ ഫോർമാറ്റിലും വിരാട് ക്യാപ്റ്റനായി തുടരും'- ധുമൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates