ധാക്ക: അനിശ്ചിതത്വങ്ങള്‍ക്കും വില പേശലുകള്‍ക്കുമൊടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങൾ മുൻപെടുത്ത നിലപാടിൽ ഉറച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു. എന്തൊക്കെ സംഭവിച്ചാലും ശരി ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിൽ കാല് കുത്തില്ല! ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദിമാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി പല തവണ തള്ളിയതോടെ അവര്‍ വെട്ടിലായിരുന്നു. പിന്നാലെ ദേശീയ ടീമിലെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുമായി സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ ധാക്കയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യയിലേക്ക് കളിക്കാന്‍ വരേണ്ടതില്ലെന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നത്.
ബംഗ്ലാദേശിനു പകരം നിലവില്‍ ഐസിസി സ്‌കോട്‌ലന്‍ഡിനെ കളിപ്പിക്കാനാണ് ഒരുങ്ങുന്നത്. റാങ്കിങനുസരിച്ചാണ് സ്കോട്ലൻഡിനു ലോകകപ്പ് കളിക്കാൻ വീണ്ടും അവസരം വന്നത്. 2009ൽ സമാന രീതിയിൽ സിംബാബ്‍വെ രാഷ്ട്രീയ കാരണങ്ങളെ തുടർന്നു ഇംഗ്ലണ്ടിൽ ലോകകപ്പ് കളിക്കാൻ വിസമ്മതിച്ചിരുന്നു. അന്നും പകരം കളിച്ചത് സ്കോട്ലൻഡാണ്.
അതേസമയം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നു വ്യക്തമാക്കിയ ബംഗ്ലാദേശ് വേദി മാറ്റം വീണ്ടും ഐസിസിക്കു മുന്നില്‍ വയ്ക്കും. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണമെന്നു തന്നെയാണ്. എന്നാൽ ഇന്ത്യൻ മണ്ണിൽ കളിക്കാൻ സാധിക്കില്ല. താരങ്ങളുടെ സുരക്ഷ പ്രധാനമാണ്. നിലവില്‍ ഇന്ത്യയിലേക്ക് പോകുന്നത് ദുഷ്‌കരമാണ്. സുരക്ഷയില്‍ യാതൊരു ഉറപ്പുമില്ല. ഐസിസി സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടുമില്ല. അതിനാല്‍ തന്നെ തങ്ങള്‍ വേദി മാറ്റത്തിനായി വീണ്ടും പോരാടും.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. അതിനാലാണ് ഇപ്പോഴും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. ഐസിസി കടുംപിടിത്തം ഉപേക്ഷിക്കുമെന്നു തന്നെയാണ് തങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ അമിനുൽ ഇസ്ലാം വ്യക്തമാക്കി.
മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് ഐ സി സി ബംഗ്ലാദേശിന് അന്ത്യശാസനം നല്‍കിയിരുന്നു. പിന്നാലെയാണ് യോഗം ചേര്‍ന്നുള്ള പുതിയ തീരുമാനം.
മുന്‍പ്, ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉയര്‍ന്നപ്പോള്‍ താരങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്ന ആരോപണവുമായി ബംഗ്ലാദേശ് ടി20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് തുറന്നടിച്ചിരുന്നു. പിന്നാലെയാണ് അനിശ്ചിതത്വത്തില്‍ അയവ് വരാത്തതിനാല്‍ താരങ്ങളെ ഉള്‍പ്പെടുത്തി യോഗം ചേരാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ താരങ്ങള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
തങ്ങളുടെ ഇന്ത്യയിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന ആവശ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി നേരത്തെ ഈ ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു കത്തയച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ നിലപാടെടുത്തത്. എന്നാല്‍ ഐസിസി അതിനൊന്നും വഴങ്ങില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇന്ത്യയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ ഗ്രൂപ്പ് മാറ്റമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബംഗ്ലാ ബോര്‍ഡ് വച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഐസിസി പരിഗണിച്ചില്ലെന്നാണ് വിവരം. കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാന്‍ ഐസിസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ബംഗ്ലാദേശ് ഗ്രൂപ്പ് മാറ്റം ആവശ്യപ്പെട്ടത്. ടി 20 ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശിന്റെ പുരുഷ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നും അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടുമെന്നും ഐസിസി ബിസിബിയെ നേരത്തെ അറിയിച്ചിരുന്നു.
ടി20 ലോകകപ്പില്‍ ഫെബ്രുവരി 7 ന് വെസ്റ്റിന്‍ഡീനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യമത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് കളി. ഫെബ്രുവരി 9 ന് ഇറ്റലിയെയും, തുടര്‍ന്ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിടും. അതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബി ആവശ്യപ്പെട്ടത്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വിഷയങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. അതിനിടെ ഐപിഎല്ലില്‍ നിന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമായ ബംഗ്ലാദേശ് താരം മുസഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതോടെയാണ്, ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധവും വഷളായി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമില്‍ നിന്നു ഒഴിവാക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates