ഇസ്ലാമബാദ്:  എകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാക് ടീം ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആശങ്കയിലാണ്. എന്നാല്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം കളിക്കാന്‍ എത്തുമെമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഐസിസി വക്താവ് പറഞ്ഞു.
വേദി കൈമാറ്റം നിരസിച്ചതിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരായ മത്സരം ഷെഡ്യൂള്‍ ചെയ്തതിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അതൃപ്തരാണ്. അഫ്ഗാനെതിരായ മത്സരം ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ഓസ്‌ട്രേലിയക്ക് എതിരായ മത്സരം ബംഗളൂരുവിലേക്കും പുനഃക്രമീകരിക്കാന്‍ പിസിബി ആവശ്യപ്പെട്ടിരുന്നു. സ്പിന്നര്‍മാരെ സഹായിക്കുന്ന ചെപ്പോക്കിലെ പിച്ച് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനെതിരായ മത്സരത്തില്‍ ടീമിനെ പ്രതീകൂലമായി ബാധിക്കുമെന്ന ആശങ്ക പാക് ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു.
ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന ലോകകപ്പിന്റെ ഷെഡ്യൂള്‍ ഐസിസി ഇന്ന് പ്രഖ്യാപിച്ചു. മത്സരം പുനഃക്രമീകരിക്കണമെന്ന ആവശ്യം ഐസിസി തള്ളുകയും ചെയ്തിരുന്നു.
ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് പിസിബി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വരൂ. അവരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ അത് പാകിസ്ഥാന്‍ ഐസിസിയെ അറിയിക്കും. ലോകകപ്പ് ഷെഡ്യൂള്‍ അനുസരിച്ച്, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 6-നാണ് ബാബര്‍ അസമിന്റെയും സംഘത്തിന്റെയും ആദ്യ പോരാട്ടം.
ലോകകപ്പ് കളിക്കുമെന്ന കരാറില്‍ പാക് ടീം ഒപ്പുവച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കുമെന്നാണ് നൂറ് ശതമാനം വിശ്വസിക്കുന്നതെന്ന് ഐസിസി വക്താവ് പറഞ്ഞു. എല്ലാ അംഗങ്ങളും അവരുടെ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം. അത് ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ പാക് ടീം ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ ടി20 ലോകകപ്പിലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ കളിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates