ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് യുവ താരം യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. യശസ്വി സൂപ്പര്‍ സ്റ്റാറാണെന്നും ഭാവിയില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറുമെന്നും റെയ്‌ന അടിവരയിടുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ ബാറ്റ് കൊണ്ടു നിര്‍ണായക പങ്കു വഹിച്ച താരമാണ് യശസ്വി. പിന്നാലെയാണ് മുന്‍ ചെന്നൈ താരം കൂടിയായ റെയ്‌ന യുവ താരത്തെ പ്രശംസിച്ചത്.
'തല വലിയ രീതിയില്‍ ചലിപ്പിക്കാതെ മികച്ച ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ യശസ്വിക്ക് സാധിക്കുന്നു. റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടിയതു പോലെ തല ചലിപ്പിക്കാതെ റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ അവന് കഴിയുന്നുണ്ട്. ശരീരത്തോട് ചേര്‍ന്നാണ് ഷോട്ടുകള്‍ കളിക്കുന്നത്. പന്ത് അടിക്കുമ്പോഴെല്ലാം വളരെ നിശ്ചലനായി തല ചലിപ്പിക്കാതെ കളിക്കുന്നത് എനിക്ക് വളരെ അധികം ഇഷ്ടമാണ്. ഇത്തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഷോട്ട് കളിക്കാന്‍ വളരെ നല്ല കരുത്ത് ലഭിക്കും.'
'യശസ്വി മികച്ച ബൗളര്‍മാരെ ബഹുമാനിക്കുന്നു. സ്വയം സമയമെടുത്താണ് ഒരോ ഷോട്ടും തിരഞ്ഞെടുക്കുന്നത്. ഇത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും യശസ്വി കളിക്കുന്ന കവര്‍ ഡ്രൈവുകള്‍. ആദ്യ ആറ് ഓവറുകളില്‍ കളി എങ്ങനെ പരിവര്‍ത്തിപ്പക്കണമെന്ന് അവന് ശരിക്കും അറിയാം. ആദ്യ ആറ് ഓവറില്‍ കടന്നാക്രമണം നടത്തുന്ന ഓപ്പണര്‍ മികച്ച താരമായിരിക്കും. ഏഴ് മുതല്‍ 11 വരെയുള്ള ഓവറുകള്‍ കളി ക്രമീകരിക്കുക എന്നതും ഓപ്പണറുടെ ചുമതലയാണ്. അതും കൃത്യമായി യശസ്വി നടപ്പാക്കുന്നു. അവന്‍ ഐപിഎല്ലിന്റെ സൂപ്പര്‍ സ്റ്റാറാണ്. ഭാവിയില്‍ ഇന്ത്യക്ക് അഭിമാനമാകുന്ന താരം'- റെയ്‌ന വ്യക്തമാക്കി.
ചെന്നൈക്കെതിരായ പോരാട്ടത്തില്‍ രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ഓപ്പണറായി ഇറങ്ങിയ യശസ്വിയുടെ ബാറ്റിങായിരുന്നു. ആദ്യ ഓവര്‍ മുതല്‍ കടന്നാക്രമണം നടത്തിയ താരം 43 പന്തില്‍ 77 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 32 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates