ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ സിംബാബ്‌വെയോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അട്ടിമറിക്കപ്പെട്ട ഓസ്‌ട്രേലിയക്ക് നിര്‍ണായക ഓള്‍ റൗണ്ടറുടെ പരിക്ക് പുതിയ തലവേദന. മാര്‍ക്കസ് സ്റ്റോയിനിസിനാണ് മത്സരത്തിനിടെ പരിക്കേറ്റത്.
സ്വന്തം ബൗളിങില്‍ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ കൈ വിരലിനാണു പരിക്കേറ്റത്. പിന്നാലെ ഫിസിയോ ഗ്രൗണ്ടിലെത്തി. താരം കളത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തു. തന്റെ ഓവറിന്റെ അഞ്ചാം പന്തിലാണ് താരം ഷോട്ട് തടുക്കാന്‍ ശ്രമിച്ചത്. സ്‌റ്റോയിനിസ് കളം വിട്ടതോടെ ഈ ഓവറിലെ അവസാന പന്ത് എറിഞ്ഞത് കാമറൂണ്‍ ഗ്രീനാണ്.
സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ താരം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റു മടങ്ങിയത്. മത്സരത്തില്‍ 2.5 ഓവര്‍ എറിഞ്ഞ് താരം 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു നില്‍ക്കുന്നതിനിടെയാണ് പരിക്കേറ്റത്.
പിന്നീട് ഓസീസ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ സ്‌റ്റോയിനിസ് പരിക്ക് വക വയ്ക്കാതെ ക്രീസിലെത്തിയിരുന്നു. എന്നാല്‍ തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് 4 പന്തില്‍ 6 റണ്‍സുമായി മടങ്ങി.
നേരത്തെ അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ താരം ബാറ്റിങില്‍ തിളങ്ങിയിരുന്നു. 29 പന്തില്‍ സ്റ്റോയിനിസ് 45 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. പരിക്ക് സാരമുള്ളതാണോ എന്നു മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരം തുടര്‍ന്നുള്ള മത്സരം കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരു.
ലോകകപ്പിനു മുന്‍പ് ഓസീസിന് പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് അടക്കമുള്ള കരുത്തരായ താരങ്ങളുടെ അഭാവം തിരിച്ചടിയായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിനും ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരം. പകരം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates