മെൽബൺ: ആഭ്യന്തര ക്രിക്കറ്റിൽ പ്രകടിപ്പിച്ച സ്ഥിരതയും മികവും ചുമ്മാതല്ലെന്ന് മായങ്ക് അഗർവാൾ അടിവരയിട്ട് തെളിയിച്ചു. അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കി അർധ സെഞ്ച്വറിയുമായി താരം തിളങ്ങിയപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് നഷ്ടത്തില്‍ 123 റൺസ് എന്ന നിലയിൽ.
161 പന്തിൽ 76 റൺസെടുത്ത് മായങ്ക് അഗർവാള്‍ പുറത്തായി. കമ്മിൻസിനാണ് താരത്തിന്റെ വിക്കറ്റ്. നേരത്തെ സ്കോർ 40ൽ നിൽക്കേയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 66 പന്തുകൾ നേരിട്ട് എട്ട് റൺസ് മാത്രം നേടിയ ഹനുമ വിഹാരിയാണു പുറത്തായത്. ചേതേശ്വർ പൂജാര (102 പന്തിൽ 33) പുറത്താകാതെ ക്രീസിലുണ്ട്.
ഓപണർമാരായ മുരളി വിജയ്, കെഎൽ രാഹുൽ എന്നിവരെ പുറത്തിരുത്തിയാണ് പുതിയ ഓപണിങ് സഖ്യത്തെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഹനുമ വിഹാരി വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായെങ്കിലും പരിചയ സമ്പന്നനായ ചേതേശ്വർ പൂജാരയ്ക്കൊപ്പം മായങ്ക് ഇന്ത്യയെ നൂറ് കടത്തുകയായിരുന്നു. എട്ട് ഫോറും ഒരു സിക്സും പറത്തി അർധ ശതകം പിന്നിട്ട മായങ്ക് ചേതേശ്വർ പൂജാരയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുയർത്തിയാണ് മടങ്ങിയത്.
അരങ്ങേറ്റത്തിനൊപ്പം ഒരു അപൂർവ നേട്ടവും മായങ്ക് സ്വന്തമാക്കി. വിഖ്യാതമായ മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപണറെന്ന നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295ാമത്തെ കളിക്കാരയും മായങ്ക് മാറി.
പക്ഷേ ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം മറ്റൊരു താരത്തിന്റെ പേരിലാണ്. 1947-48 കാലത്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ആമിര്‍ ഇലാഹിയുടെ പേരിലാണ് ആ നേട്ടം. അന്ന് ഇലാഹി ഇന്ത്യക്കുവേണ്ടി അരങ്ങേറുന്ന 40ാമത്തെ താരമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates