മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇറ്റാലിയൻ ക്ലബ് യുവന്റസ് പരിശീലകൻ മൗറീസിയോ സരിയെ പുറത്താക്കി. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോറ്റാണ് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായത്. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. പരിശീലകനെ പുറത്താക്കിയതായി യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ മത്സരത്തിൽ ലിയോണിനോട് യുവന്റസ് 2-1ന് വിജയിച്ചിയിരുന്നു. എന്നാൽ എവേ ഗോളിന്റെ അടിസ്ഥാനത്തിൽ യുവന്റസ് ക്വാർട്ടർ കാണാതെ പുറത്താകുകയായിരുന്നു.
നേരത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ടീമിലെത്തിച്ച യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തിലായിരുന്നു സീസൺ തുടങ്ങിയത്. എന്നാൽ ഇറ്റാലിയൻ ലീഗ് കിരീടമായ സീരി എ മാത്രമാണ് സരിയുടെ പരിശീലനത്തിന് കീഴിൽ യുവന്റസിന് നേടാനായത്.
തന്റെ 'സാരിബാൾ' സ്റ്റൈൽ ടീമിൽ കൊണ്ടുവരാൻ സരിക്ക് കഴിയാഞ്ഞത് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.
2015 മുതൽ 2018 വരെ നാപ്പോളി പരിശീലകനായിരുന്ന സരി അതിനുശേഷം ഒരു വർഷം ചെൽസിയേയും പരിശീലിപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ചെൽസിയിൽ നിന്ന് സിരി യുവന്റസിലെത്തിയത്. മൂന്നു വർഷത്തേക്കായിരുന്നു കരാർ. മാസിമിലിയാനോ അല്ലെഗ്രിയുടെ പകരക്കാരനായിട്ടായിരുന്നു സരിയുടെ വരവ്. എന്നാൽ അദ്ദേഹത്തിന് കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates