മുംബൈ: മുൻ നായകൻ മഹേന്ദ്ര സിങ് ധോനി ഏകദിനത്തിൽ നിന്ന് ഉടനെ വിരമിച്ചേക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനു ശേഷം ധോനി ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ല. വിരമിക്കലിനെക്കുറിച്ച് പലകുറി അഭ്യൂഹങ്ങളുയർന്നെങ്കിലും ഇക്കാര്യത്തിൽ ധോനി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രിയുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.
ധോനിയുമായി അടുത്തിടെ സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റിൽ നിന്ന് നേരത്തേതന്നെ വിരമിച്ചതാണ്. ഏകദിന കരിയറിനും അദ്ദേഹം ഉടന്‍ തന്നെ വിരാമമിടും. ഇനി ടി20യിൽ മാത്രം തുടർന്നു കളിക്കും. തീർച്ചയായും വരുന്ന സീസണിലെ ഐപിഎല്ലിൽ ധോനിയുടെ സാന്നിധ്യമുണ്ടാകും. എന്തായാലും ടീമിൽ തന്റെ സാന്നിധ്യം ധോനി നിർബന്ധപൂർവം അടിച്ചേൽപ്പിക്കില്ലെന്ന കാര്യം ഉറപ്പാണ്. എങ്കിലും ഐപിഎല്ലിൽ ധോനി ഉജ്ജ്വല പ്രകടനം പുറത്തെടുത്താൽ തിരിച്ചുവരവിനു സാധ്യതകളുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
ധോനി, ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരെ ടീമിലേക്കു പരിഗണിക്കുമ്പോൾ മധ്യനിരയിലെ പരിചയ സമ്പത്തും ഫോമുമാണ് പ്രധാന ഘടകങ്ങൾ. കളിക്കാരന്റെ പരിചയസമ്പത്തും ഫോമും പരിഗണിച്ചേ മതിയാകൂ. ബാറ്റിങ് നിരയിൽ 5– 6 പൊസിഷനിലാകും അവരുടെ സ്ഥാനം. ഐപിഎല്ലിൽ ധോനി നന്നായി കളിച്ചാൽ തീർച്ചയായും ധോനിയുടെ പേരും വിക്കറ്റ് കീപ്പറിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates