ലണ്ടൻ: ജീവിതത്തിൽ നേരിട്ടിട്ടുള്ള ഏറ്റവും ഭീകരമായ അനുഭവമാണ് കോവിഡ് 19 രോഗ ബാധ തനിക്ക് നൽകിയതെന്ന് സ്പാനിഷ് വെറ്ററൻ ഗോൾ കീപ്പർ പെപെ റെയ്ന. കൊറോണ വൈറസ് ബാധയുടെ ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ഇറ്റാലിയൻ മാധ്യമമായ കൊറിയെറെ ഡെല്ലോ സ്പോട്ടിന് നൽകിയ അഭിമുഖത്തിലാണ് പെപെ റെയ്ന അനുഭവം പങ്കിട്ടത്.
രണ്ടാഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷമാണ് താരം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ജീവിതത്തിൽ ഇന്നു വരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം എന്നാണ് 37കാരനായ ആസ്റ്റൺ വില്ല താരമായ പെപെ റെയ്ന ചികിത്സാ കാലത്തെക്കുറിച്ച് പറഞ്ഞത്.
'വൈറസിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടപ്പോൾ മുതൽ തന്നെ ഞാൻ വളരെ ക്ഷീണിതനായിരുന്നു. പനിയും വരണ്ട ചുമയും തലവേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിലും ഗുരുതരമായ നിമിഷങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 25 മിനിറ്റോളം എനിക്ക് ഓക്സിജൻ കിട്ടിയില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. എന്റെ ജീവിത്തിലെ ഏറ്റവും ഭീകരമായ നിമിഷമായിരുന്നു അത്'- പെപെ റെയ്ന പറയുന്നു.
'ഓക്സിജൻ ഇല്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ ഞാൻ ഭയപ്പെട്ടു. എന്റെ തൊണ്ട അടയാൻ തുടങ്ങി. ഇതോടെ പുറത്തിറങ്ങാതെ എട്ടു ദിവസത്തോളം റൂമിനുള്ളിൽ തന്നെ കഴിഞ്ഞു. പക്ഷേ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടില്ല. ഭാര്യ യോലൻഡയും അഞ്ച് മക്കളും രണ്ട് മരുമക്കളും വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാം തന്ന പിന്തുണയിലാണ് പിടിച്ചു നിന്നത്'- പെപെ റെയ്ന വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates