After Finding God Particle, CERN Eyes Universe's Biggest Mystery: Dark Matter AI Generated Image
Technology

ദൈവ കണത്തിന് ശേഷം ഇനി ലക്ഷ്യം 'ഡാര്‍ക്ക് മാറ്റര്‍'; പ്രപഞ്ചത്തിന്റെ കാണാപ്പുറം തേടി സേണ്‍

നമ്മള്‍ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യലോകവുമെല്ലാം പ്രപഞ്ചത്തിന്റെ വെറും 5 ശതമാനം മാത്രമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഹിഗ്‌സ് ബോസോണ്‍ അഥവാ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവ കണം) എന്ന അത്ഭുതകണത്തെ കണ്ടെത്തി ശാസ്ത്രലോകം ചരിത്രമെഴുതിയത് വലിയ വാര്‍ത്തയായിരുന്നു. 2012ല്‍ സേണ്‍ (CERN) പുറത്തുവിട്ട ആ പ്രഖ്യാപനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രനേട്ടങ്ങളിലൊന്നായി മാറി. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ മണ്ണിനടിയിലെ 27 കിലോമീറ്റര്‍ തുരങ്കത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രത്തിന് അതൊരു അവസാനമായിരുന്നില്ല; മറിച്ച്, പുതിയ തുടക്കം മാത്രമായിരുന്നു.

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായ ഡാര്‍ക്ക് മാറ്റര്‍ (Dark Matter) അഥവാ ഇരുണ്ട ദ്രവ്യത്തെ തേടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് സേണ്‍. നമ്മള്‍ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യലോകവുമെല്ലാം പ്രപഞ്ചത്തിന്റെ വെറും 5 ശതമാനം മാത്രമാണ്. 27 ശതമാനത്തോളം ഭാഗം ഡാര്‍ക്ക് മാറ്റര്‍ ആണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ബാക്കി ഭാഗം പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡാര്‍ക്ക് എനര്‍ജിയും.

എന്നാല്‍ ഈ ഡാര്‍ക്ക് മാറ്റര്‍ എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വെളിച്ചത്തെ പ്രതിഫലിപ്പിക്കുകയോ പുറന്തള്ളുകയോ ചെയ്യാത്തതിനാല്‍ സാധാരണ ദൂരദര്‍ശിനികള്‍ക്കൊന്നും ഇവയെ കണ്ടെത്താനാകില്ല. പ്രപഞ്ചത്തിലെ മറ്റ് വസ്തുക്കളില്‍ ഇവ ചെലുത്തുന്ന ഗുരുത്വാകര്‍ഷണബലത്തിലൂടെ മാത്രമാണ് ഇവയുടെ സാന്നിധ്യം ശാസ്ത്രലോകം അനുമാനിക്കുന്നത്.

ഈ വലിയ രഹസ്യത്തിലേക്കുള്ള വാതില്‍ തുറക്കാനാണ് സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഇപ്പോള്‍ നവീകരിച്ചുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്റെ പഴയ പതിപ്പ് മാറ്റി ഏറ്റവും പുതിയ മോഡല്‍ കൈയിലെടുക്കുന്നതുപോലെയുള്ള വന്‍ മാറ്റമാണ് ഇവിടെ നടക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍ ഡേറ്റ ശേഖരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ നവീകരണം. ഹിഗ്‌സ് ബോസോണിന്റെ വിചിത്രമായ സ്വഭാവങ്ങളെ കൂടുതല്‍ സൂക്ഷ്മമായി പഠിക്കാനും സ്റ്റാന്‍ഡേര്‍ഡ് മോഡലിന് അപ്പുറമുള്ള കണങ്ങളെ കണ്ടെത്താനും ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് സേണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ക്ക് തോംസണ്‍ വ്യക്തമാക്കുന്നു.

ഡാര്‍ക്ക് മാറ്ററിന് പുറമെ പ്രതിദ്രവ്യത്തെക്കുറിച്ചുള്ള (Antimatter) പരീക്ഷണങ്ങളും ഇവിടെ സജീവമാണ്. അടുത്തിടെ സേണിലെ ഗവേഷകര്‍ ചെറിയൊരളവ് ആന്റിമാറ്ററിനെ ലാബിനുള്ളില്‍ സുരക്ഷിതമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി ചരിത്രമെഴുതിയിരുന്നു. ഭാവിയിലെ പരീക്ഷണങ്ങള്‍ക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകും.

നിലവിലുള്ള എല്‍എച്ച്‌സിയേക്കാള്‍ മൂന്നുമടങ്ങ് വലിപ്പമുള്ള ഫ്യൂച്ചര്‍ സര്‍ക്കുലര്‍ കൊളൈഡര്‍ (FCC) എന്ന കൂറ്റന്‍ പദ്ധതിയുടെ പണിപ്പുരയിലാണ് സേണ്‍ ഇപ്പോള്‍. പ്രപഞ്ചത്തിന്റെ അടുത്ത അമ്പതുകൊല്ലത്തെ ഭാവി മാറ്റിമറിക്കാന്‍ പോകുന്ന ഈ ഗവേഷണങ്ങള്‍ മനുഷ്യരാശിയുടെ അറിവിന്റെ അതിരുകളെ കൂടുതല്‍ വിപുലമാക്കും. ഡാര്‍ക്ക് മാറ്റര്‍ എന്താണെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. എങ്കിലും സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ അന്വേഷണങ്ങള്‍ കൂടുതല്‍ വിശാലമാക്കുകയാണ്.

Beyond the God Particle: CERN Sets Its Sights on Dark Matter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നില്‍ക്കക്കള്ളി ഇല്ലാതെ'

'ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല, ഭക്തര്‍ക്ക് വിളമ്പിയത് മഞ്ഞച്ചോറ്; തിരുവോണ സദ്യയില്‍ വിശദീകരണം തേടി കെ മുരളീധരന്‍

ഉറക്കമില്ലായ്മ ആണോ നിങ്ങളുടെ പ്രശ്നം? ശരിയാക്കാൻ ഈ മൂന്ന് കാര്യങ്ങൾ ശീലിക്കാം

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഒഡീഷയിൽ നിന്ന് ട്രെയിനിൽ കടത്തിയ 53 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

'ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍'; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ