

എല്ലാ വര്‍ഷവും പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രജകളെ കാണാന്‍ മാവേലിത്തമ്പുരാന്‍ എഴുന്നള്ളുന്നു എന്നാണ് നമ്മുടെ വിശ്വാസം. അദ്ദേഹത്തെ സ്വീകരിക്കാനായി അത്തം മുതലുള്ള തയ്യാറെടുപ്പുകളാണ്. മുറ്റത്ത് പൂക്കളമിട്ട് തൃക്കാക്കര അപ്പനെയും വെച്ച് ഓ ണപ്പുടവുകള്‍ ഉടുത്തു ഓണവിഭവങ്ങള്‍ ഒരുക്കിയുള്ള കാത്തിരിപ്പ്.
ഓണപ്പാട്ടും ഓണക്കളിയും തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും വള്ളംകളിയും പുലികളിയും ഒക്കെയായി ഓണം തകൃതി യായി കൊണ്ടാടുന്നു.
ഓണത്തിന് പൂക്കളം ഇടുന്നത് ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയാണ്. തുടക്കത്തില്‍ തുമ്പപ്പൂ മാത്രം ഉപയോഗിക്കുന്ന ലളിതമായ കളങ്ങള്‍ അത്തം നാളില്‍ ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കളുടെ എണ്ണവും വര്‍ണ്ണങ്ങളും വര്‍ദ്ധിക്കുന്നു, പൂക്കളത്തിന്റെ വലിപ്പം കൂടുന്നു. ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളം ഉണ്ടാക്കുന്നത്. പൂക്കളത്തിന്റെ മധ്യത്തില്‍ പലപ്പോഴും തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കുന്നു, പൂക്കളത്തെ മനോഹരമാക്കാന്‍ വിവിധതരം പൂക്കളും പച്ചിലകളും ഉപയോഗിക്കുന്നു.
ഒന്നാം നാൾ- അത്തം
മഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര മാത്രമേ പാടുള്ളു.
രണ്ടാം നാൾ -ചിത്തിര
തുമ്പപ്പൂവിനൊപ്പം തുളസികൂടി ഇടും . അത്തം, ചിത്തിര, ചോതി നാളുകളില്‍ ഈ രണ്ടു പൂക്കള്‍ മാത്രം.
മൂന്നാം നാൾ -ചോതി
തുമ്പയും തുളസിയും. മൂന്ന് ചുറ്റ് പൂക്കളം
നാലാം നാൾ -വിശാഖം
നിറമുള്ള പൂക്കളിട്ട് തുടങ്ങാം. നാലുനിറങ്ങളില്‍ പൂക്കളം ഒരുക്കുന്നു. മന്ദാരം, തെച്ചിപ്പൂവ്, മല്ലിക പ്പൂവ്, ചെമ്പരത്തി, ചെണ്ടുമല്ലി, ശങ്കുപുഷ്പം, നന്ത്യാർവട്ടം, വെള്ള നീല പൂക്കള്‍ ഒക്കെ യാവാം
അഞ്ചാം നാൾ -അനിഴം
അനിഴം നാളില്‍ ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂ വും മറ്റു പൂക്കളും കോര്‍ത്തു കുട വെക്കും. വാഴത്തടയിലോ ആണിത് കുത്തുക.
ആറാം നാൾ -തൃക്കേട്ട
വിവിധ വർണങ്ങളിൽ ഉള്ള ആറിനം പൂക്കള്‍. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും വലുപ്പം കൂട്ടും.
ഏഴാം നാൾ -മൂലം
ഈ ദിവസം പൂക്കളം ചതുരാകൃതിയിൽ ഇടണം. നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയില്‍ വേണമെങ്കിലും ഒരുക്കാം.
എട്ടാം നാൾ -പൂരാടം
പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവ ആണ് പതിവ്.
ഒമ്പതാം നാൾ -ഉത്രാടം
ഏറ്റവും വലിയ പൂക്കളം ഒരുക്കുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളില്‍ തൃക്കാക്കരയപ്പനെ മണ്ണു കൊണ്ടോ മരം കൊണ്ടോ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും.
പത്താം നാൾ -തിരുവോണം
രാവിലെ കുളിച്ച് കോടി വസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുമ്പില്‍ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കല്‍പ്പരൂപത്തിന് മാവൊഴിച്ച് പൂക്കു ല നിരത്തി പുടവ നേദിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കും പാലട, പഴം,ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. തൂശനിലയില്‍ ദര്‍ഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആര്‍പ്പു വിളിച്ചും സ്വീകരിക്കും. ചിലയിടങ്ങളില്‍ ചതയം വരെ പൂവിടും. ഉത്രട്ടാതി നാളില്‍ പ്രതിഷ്ഠ ഇളക്കി മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates