80 ദിവസത്തിന് ശേഷം ഇന്ധനവില കൂട്ടി; പെട്രോള്‍ വില 74ലേക്ക്, ഡീസല്‍ 68

പെട്രോളിന് ലിറ്ററിന് 61 പൈസയും ഡീസലിന് 57 പൈസയുമാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്
80 ദിവസത്തിന് ശേഷം ഇന്ധനവില കൂട്ടി; പെട്രോള്‍ വില 74ലേക്ക്, ഡീസല്‍ 68
Updated on
1 min read

കൊച്ചി:  നീണ്ട 80 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില ഇന്ന് കൂട്ടി. പെട്രോളിന് ലിറ്ററിന് 61 പൈസയും ഡീസലിന് 57 പൈസയുമാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് ഇതിന് കാരണം. അതിനിടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ വാറ്റിന്റെ രൂപത്തിലും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയുടെ രൂപത്തിലും നികുതി നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73 രൂപ 60 പൈസയായാണ് ഉയര്‍ന്നത്. 80 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 61 പൈസയുടെ വര്‍ധനയാണ് വരുത്തിയത്. ഡീസല്‍ വിലയും സമാനമായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 57 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 67 രൂപ 76 പൈസ നല്‍കണം. കൊച്ചിയിലും കോഴിക്കോടും വര്‍ധിപ്പിച്ച നിരക്കില്‍ മാറ്റമില്ലെങ്കിലും വിലയില്‍ നേരിയ വ്യത്യാസമുണ്ട്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ ഒരു പൈസയായി. 65 രൂപ 70 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട്ട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72 രൂപ 31 പൈസ, 66 രൂപ ഒരു പൈസ എന്ന നിലയിലാണ് വില.

വിവിധ സംസ്ഥാനങ്ങളില്‍ വാറ്റ് ഉയര്‍ത്തിയതിന് പുറമേ കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 14നാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. ലിറ്ററിന് 3 രൂപയുടെ വീതം വര്‍ധനയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com