

കൊച്ചി: 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭം നേടി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ).2022–23ൽ 521.50 കോടി രൂപ പ്രവർത്തനലാഭവും 267.17 കോടി രൂപ അറ്റാദായവും നേടി. നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ് ലാഭവിഹിതം നൽകാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സിയാൽ ഡയറക്ടർബോർഡ് യോഗം ശുപാർശ ചെയ്‌തു.
കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020-21-ൽ 85.10 കോടി രൂപ നഷ്ടം സിയാൽ നേരിട്ടിരുന്നു. കോവിഡ് അനന്തരം നടപ്പാക്കിയ സാമ്പത്തിക, പ്രവർത്തന പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021–22-ൽ 22.45 കോടി രൂപ ലാഭം നേടി. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യംകണ്ടതോടെ, 2021-22-ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടിയായി. 2022-23-ൽ മൊത്തവരുമാനം 770.90 കോടിയായും ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടെ സിയാൽ നേടിയ പ്രവർത്തനലാഭം 521.50 കോടിയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടിയും.കഴിഞ്ഞ സാമ്പത്തികവർഷം സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും കൈകാര്യം ചെയ്തു.
രജതജൂബിലി വർഷത്തിൽ സിയാൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തവരുമാനം ആയിരം കോടിയാക്കി ഉയർത്താനുള്ള പദ്ധതികൾക്കും ഡയറക്ടർബോർഡ് യോഗം രൂപംനൽകി. സെപ്തംബറിൽ മൂന്നാം ടെർമിനൽ അടക്കമുള്ള അഞ്ച് മെഗാ പദ്ധതികൾക്കും തുടക്കമിടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates