

മുംബൈ: ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വർണ വില പിന്നീട് ഇടിയാന്‍ തുടങ്ങിയതോടെ, ഇന്ത്യന്‍ കുടുംബങ്ങള്‍ കൈവശമുള്ള പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ആളുകള്‍ ഏകദേശം 50 ടണ്‍ സ്വർണം വിറ്റഴിച്ചതായാണ് ഇന്ത്യ ബുളളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം കൂടുതലാണിത്.
വില ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയിലാണ് പലരും ഉയര്‍ന്ന നിരക്കില്‍ തന്നെ സ്വർണം വിറ്റ് പണമാക്കാന്‍ ശ്രമിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വർണത്തെ ബാധിച്ചത്. സാധാരണയായി പലിശ നിരക്ക് കൂടുമ്പോള്‍ നിക്ഷേപകര്‍ സ്ഥിരവരുമാനം നല്‍കുന്ന മറ്റ് ആസ്തികളിലേക്ക് മാറുന്നതിനാല്‍ സ്വർണത്തോടുള്ള താല്പര്യം കുറയാറുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അസംസ്‌കൃത എണ്ണവില ഉയരാന്‍ കാരണമായതും വിപണിയെ സ്വാധീനിച്ചു.
പഴയ സ്വർണത്തിന്റെ വില്‍പ്പന കൂടിയത് ഇന്ത്യയിലെ സ്വർണ റീസൈക്ലിങ് വ്യവസായത്തിന് വലിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗിക്കാത്ത ആഭരണങ്ങള്‍ ആളുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വർണം വില്‍ക്കാന്‍ താല്പര്യപ്പെടുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. 2025-26 കാലയളവില്‍ രാജ്യം ഏകദേശം 7240 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ റീസൈക്ലിങ് വര്‍ദ്ധിക്കുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ഇന്ത്യന്‍ കുടുംബങ്ങളുടെ പക്കല്‍ ഏകദേശം 30,000 ടണ്‍ സ്വർണശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ ഭൂമി ഒഴിച്ചുള്ള സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് സ്വർണമാണ്. ഹ്രസ്വകാലത്തെ വില വ്യതിയാനങ്ങള്‍ മാത്രം നോക്കി സ്വർണം വില്‍ക്കാതെ, സ്വന്തം സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കി മാത്രം തീരുമാനങ്ങളെടുക്കാനാണ് വിപണി വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates