തപാലില്‍ വിഷകവാതകം നിറഞ്ഞ പാക്കറ്റ്; ഫെയ്‌സ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

വിഷവാതകം നിറഞ്ഞ പാക്കറ്റ് കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് മെന്‍ലോപാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനം അടിയന്തിരമായി അടച്ചുപൂട്ടി
തപാലില്‍ വിഷകവാതകം നിറഞ്ഞ പാക്കറ്റ്; ഫെയ്‌സ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു
Updated on
1 min read


സാന്‍ ഫ്രാന്‍സിസ്‌കോ: വിഷവാതകം നിറഞ്ഞ പാക്കറ്റ് കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് മെന്‍ലോപാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനം അടിയന്തിരമായി അടച്ചുപൂട്ടി. തിങ്കളാഴ്ചയാണ് സംഭവം. തപാല്‍ വഴിയെത്തിയ പാക്കറ്റില്‍ 'സരിന്‍' എന്ന വിഷവാതകം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെ നാലോളം കെട്ടിടങ്ങളില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചത്. 

ഫെയ്‌സ്ബുക്കിന്റെ തപാല്‍ കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലെ യന്ത്രമാണ് പാക്കറ്റില്‍ സരിന്‍ വാതകം അടങ്ങിയിട്ടുണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഈ സംശയം തെറ്റായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. പാക്കറ്റ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അപകടകരമായ ഒരു വസ്തുവും അതിലില്ലെന്ന് കണ്ടെത്തുകയായിരുന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ് എന്ന് ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കി. 

രാസായുധ പ്രയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാസവാതകമാണ് സരിന്‍. 1938 ല്‍ ജര്‍മനിയിലാണ് ഈ വാതകം വികസിപ്പിക്കപ്പെട്ടത്. ഇതിനെ ഐക്യരാഷ്ട്രസഭ കൂട്ട നശീകരണ ആയുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയും സഖ്യസേനയും സരിന്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ഭീമമായ തോതില്‍ ഇവ നിര്‍മിച്ചിരുന്നുവെന്നും വിക്കിപീഡിയ വിവരങ്ങള്‍ പറയുന്നു. ഇത് ചെറിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ പോലും മരണം ഉറപ്പാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com